കൊച്ചി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കണ്ട് ഹൈക്കോടതി. ജസ്റ്റിസ് എൻ നഗരേഷും കോടതി പ്രതിനിധികളും സിനിമ കാണാനെത്തി. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞതുമായി ബന്ധപ്പെട്ട
കേസിന്റെ ഭാഗമായാണ് കാക്കനാട്ടെ സ്റ്റുഡിയോ യിൽ എത്തി സിനിമ കണ്ടത്.
ചിത്രം കണ്ട് വിലയിരുത്തിയ കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.
രാവിലെ പത്ത് മണിയോടെ കൊച്ചി പടമുകളിലെ കളർ പ്ലാനറ്റ് സ്‌റ്റുഡിയോയിൽ എത്തിയാണ് ജഡ്‌ജി എൻ നാഗരേഷ് സിനിമ നേരിട്ട് കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണമായ തീരുമാനം എടുത്തത്. അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഇതോടെയാണ് സിനിമ നേരിട്ട് കാണാമെന്ന് കോടതി തീരുമാനിച്ചത്. പൂർണമായും കോടതി നടപടികളോടെയാണ് പ്രദർശനം നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പോലും പ്രവേശനം ഉണ്ടായില്ല. സിനിമ കണ്ട ശേഷം ഈ മാസം ഒമ്പതിന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും. അതേ സമയം
സിനിമാവിവാദവുമായി ബന്ധപ്പെട്ട്
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ് സിനിമാ സംഘടനകൾ. സെൻസർ ബോർഡ് ഇടപെടൽ ആവിഷ്കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചു കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി. ബോർഡിൽനിന്ന് കേന്ദ്ര സർക്കാർ വിശദീകരണം തേടണമെന്നാണ് ആവശ്യം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ഒപ്പിട്ട നിവേദനമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ചത്.