ഇടുക്കി.മുല്ലപ്പെരിയാർ അണക്കെട്ട് ഉച്ചക്ക് 12 മണിക്ക് തുറക്കും. ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു. രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിൻറെ നിർദ്ദേശം പരിഗണിച്ചുമാണ് രാവിലെ തുറക്കാൻ തീരമാനിച്ചത്. സെക്കൻറിൽ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുകയെന്ന് തമിഴ് നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനിടയില്ല. സെക്കൻറിൽ ഒഴുകിയെത്തുന്ന 3800 ഘനടയിയിൽ 2100 ഘനയടിയോളം വെള്ളം തമിഴ് നാട് കൊണ്ടു പോകുന്നുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ജില്ല ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. നദീ തീരത്തോട് വളരെയടുത്ത് താമസിക്കുന്നവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറണമെന്നും നിർദ്ദേശമുണ്ട്.