ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 10ന് തുറക്കും. ജലനിരപ്പ് 136 അടിയായി ഉയർന്നതോടെ ഡാം തുറക്കാൻ തമിഴ്നാട് തീരുമാനിച്ചത്. സെക്കൻഡിൽ 1000 ഘന അടിവെള്ളമാണ് തുറന്ന് വിടുന്നത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ തുടങ്ങിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്. തമിഴ്നാട് സെക്കന്റിൽ 2100 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. മഴയും നീരൊഴുക്കും ശക്തമായി തുടർന്നാൽ ഇന്ന് തന്നെ സ്‌പിൽ വേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കിയേക്കുമെന്നായിരുന്നു നേരത്തെയുണ്ടായ അറിയിപ്പ്.
പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി. ഷട്ടർ തുറന്നാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. എന്നാൽ നദിയിൽ ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലന്നും, എന്നാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.