വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി

991
Advertisement

മൂവാറ്റുപുഴ: വാഹന പരിശോധനയ്ക്കിടെ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഇ എം മുഹമ്മദിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ട് പ്രതികളില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. ഒന്നാം പ്രതി മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയില്‍ താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് മണിയാറംകുടി പാറയില്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് (25)ആണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് മിനിസ്‌ട്രേറ്റ് കോടതിയില്‍ ബുധന്‍ പകല്‍ പന്ത്രണ്ടോടെ അഭിഭാഷകനൊപ്പം കീഴടങ്ങിയത്.

പ്രതിയെ ജൂലൈ രണ്ട് വരെ കോടതി റിമാന്‍ഡ് ചെയ്തു. കല്ലൂര്‍ക്കാട് പൊലീസും കോടതിയില്‍ എത്തിയിരുന്നു. രണ്ടാം പ്രതി തൊടുപുഴ വെങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് ഭാഗം മാളിയേക്കല്‍ വീട്ടില്‍ ആസിഫ് (24) നെ പിടികൂടാനുള്ള അന്വേഷണം പാെലീസ് തുടരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത തൊടുപുഴയില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശികളായ കണിയാന്‍കുന്ന് വീട്ടില്‍ ഷാഹിദ് (27), കാരക്കോട് വീട്ടില്‍ റഫ്‌സല്‍ (24) എന്നിവരെ വിട്ടിരുന്നു. കഴിഞ്ഞ 14ന് വൈകിട്ട് നാലരയോടെ കല്ലൂര്‍ക്കാട് തൊടുപുഴ റൂട്ടില്‍ നാഗപ്പുഴ വഴിയാഞ്ചിറയാണ് സംഭവം.

പാെലീസ് വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതുവഴി കാറില്‍ എത്തിയ ഷെരീഫും ആസിഫും എസ് ഐ മുഹമ്മദിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. ഷെരീഫ് ആണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ തൊടുപുഴ വെങ്ങല്ലൂരിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്ന് പിറ്റേന്ന് പാെലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധന വിഭാഗം എത്തി കാര്‍ പരിശോധിച്ചു. സംഭവത്തിനുശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതികള്‍ ഒളിവിലായിരുന്നു. മുമ്പ് അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനത്തിന്റെ നിയമനടപടികള്‍ക്കായി കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയശേഷം ഇരുവരും തിരികെ പോകുന്നതിനിടെയാണ് സംഭവം.

കാര്‍ നിര്‍ത്താതെ വേഗത്തില്‍ പൊലീസിനെ വെട്ടിച്ച് കടന്നു പോകുമ്പോഴാണ് എസ് ഐ യെ ഇടിച്ചിട്ടത്. വലതുകാലിലൂടെ കാര്‍ കയറിയിറങ്ങിയതിനാല്‍ പാദത്തിന് പൊട്ടലേറ്റ് ചികിത്സയിലായിരുന്ന എസ് ഐ മുഹമ്മദ് ആശുപത്രി വിട്ടു. മുഹമ്മദ് ഷെരീഫ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ആസിഫ് ഡ്രൈവറാണ്.ഒന്നാം പ്രതി ആസിഫ് ഉടന്‍ പടിയിലാകുമെന്ന് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ മറ്റു വിവരങ്ങള്‍ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here