തിരുവനന്തപുരം. ആശയറ്റെങ്കിലും ആശാസമരം പ്രകമ്പനമായെന്ന സമാശ്വാസം. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാവർക്കർമാരുടെ സമരത്തിന്റെ 129ാം ദിവസമാണ് ഇന്ന്. സമര യാത്രയുടെ സമാപനവും മഹാറാലിയും ഇന്നാണ്. മിനിമം വേതനത്തിനു വേണ്ടിയുള്ള ആശമാരുടെ പോരാട്ടത്തിന്റെ അലയൊലി ഇതിനോടകം രാജ്യം ഒട്ടാകെ എത്തിക്കഴിഞ്ഞു. 4 മാസക്കാലം സെക്രട്ടറിയേറ്റിനു മുന്നിൽ മഴയും വെയിലും കൊണ്ടത് പാഴായില്ല.സമീപകാലത്ത് സമൂഹം പിന്തുണച്ച സമരമെന്ന പേരും അതിനു കിട്ടി.
സമീപകാലകേരളം കണ്ട സഹനസമരത്തിന് സമൂഹത്തിന്‍റെ നാനാമേഖലയില്‍നിന്നും പിന്തുണകിട്ടി. തൊണ്ടപൊട്ടി മുദ്രാവാക്യംമുഴക്കിയും പട്ടിണികിടന്നും മഴയിൽക്കുതിർന്നും വെയിലിൽ തളർന്നുമൊക്കെ സമരചരിത്രത്തിലെ കനലായി കത്തുകയാണവർ. സാധാരണ ഇടതു സര്‍ക്കാരിനെതിരെ ഒരു സമരത്തിനും പിന്തുണക്കാത്ത ഇടതുബുദ്ധിജീവികള്‍ പോലും ഈ സമരത്തെ പിന്തുണച്ചു എന്നത് നേട്ടമായി.
പഴിയും പരിഹാസവും ആവർത്തിക്കുമ്പോഴും സമരപാതയിൽ കാലുറച്ചുനിൽക്കുകയാണവർ. ദുരിതം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ വീടും കുടുംബവും വിട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയ ആശമാരുണ്ട്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നവരും രോഗപീഡകളാൽ അവശതയിൽ കഴിയുന്നവരും ഉണ്ട്..
മുടിമുറിക്കല്‍ സമരം, മഹാസംഗമം , പൗരസംഗമം, നിയമസഭാ മാര്‍ച്ച് . ഉപരോധം അങ്ങനെ ഒട്ടനവധി സമരപരമ്പരകള്‍ക്കാണ് ഇതുവരെ തലസ്ഥാന നഗരം സാക്ഷിയായത്. സര്‍ക്കാരിന്‍റെ കണ്ണു തുറപ്പിക്കാൻ കാസര്‍കോട് നിന്ന് ആരംഭിച്ച രാപകല്‍ സമര യാത്ര ഇന്ന് സമാപിക്കുമ്പോൾ.. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉറച്ച നിലപാടിലാണ് ആശമാരും സമരസമിതിയും.