കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ അമ്പതിലേറെ പേർക്ക് പരുക്ക്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മണിക്കൂറിനിടെയാണ് തെരുവ് നായ ആക്രമണം. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
നഗരത്തിലെ പ്രഭാത് ജംഗ്ഷനിലായിരുന്നു ആദ്യം തെരുവ് നായയുടെ ആക്രമണമുണ്ടായത്. കുട്ടികളും സ്ത്രീകൾക്കുമടക്കം തെരുവ് നായയുടെ കടിയേറ്റു. നായയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിളും ഫലമുണ്ടായില്ല. പിന്നാലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും, റെയിൽവേ സ്റ്റേഷന് സമീപവവും തെരുവ് നായയുടെ വിളയാട്ടം. നഗരത്തിലെത്തിയ നിരവധി പേരെ തെരുവ് നായ ഓടിച്ചിട്ട് കടിച്ചു
കാലിനും കൈക്കുമാണ് ഭൂരിഭാഗം പേർക്കും കടിയേറ്റത്. 56 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം നഗരത്തെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. കോർപ്പറേഷൻ അധികൃതർക്ക് തെരുവുനായയെ പിടികൂടാൻ സാധിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അതിനിടെയാണ് നായയെ നഗരത്തിൽ തന്നെ ചത്തനിലയിൽ കണ്ടെത്തിയത്