2025 ജൂൺ 17 ചൊവ്വ
BREAKING NEWS
കാസർകോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം.
ആലപ്പുഴ അർത്തുങ്കൽ ഭാഗത്ത് അഞ്ജാത മൃതദേഹം. വിദേശ പൗരൻ്റേത് എന്ന് സംശയം.
ഇരിങ്ങാലക്കുട പോട്ടയിൽ ട്രാവലർ പാടത്തേക്ക് മറിഞ്ഞു.
ഇറാനെ ആക്രമിച്ചാൽ ഇസ്രായേൽ ദു:ഖിക്കേണ്ടി വരുമെന്ന് തുർക്കി

കേരളീയം
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. ആലപ്പുഴയില്‍ കടലില്‍ വീണ വിദ്യാര്‍ത്ഥിയും പാലക്കാട് മണ്ണാര്‍ക്കാട് വീട് തകര്‍ന്ന് വയോധികയും കാസര്‍കോട് ഒഴുക്കില്‍പ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂര്‍ കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് തീര്‍ഥാടകനെ കാണാതായി.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയത്തും കാസര്‍കോടും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും.

ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് കൂടിയതിനാലാണ് പൊന്മുടി അണക്കെട്ട് തുറന്നത്. ഒരു ഷട്ടര്‍ 20 സെന്റി മീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 15 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഈ സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റെ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തും.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കടക്കം മൊബൈല്‍ ഫോണിന് വിലക്കുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി കമ്മിഷന്‍ നേരത്തെ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു.

നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി. ജൂണ്‍ 17,18,19 തീയതികളിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണ – സ്വീകരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 17 മുതല്‍ 23 വരെയും അവധിയായിരിക്കും.
പാലക്കാട് കോട്ടായില്‍ കോണ്‍ഗ്രസ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കയറി സിപിഎം പ്രവര്‍ത്തകര്‍ സിപിഎം പതാക സ്ഥാപിച്ചു. കോണ്‍ഗ്രസ് വിട്ട കോട്ടായി മണ്ഡലം പ്രസിഡന്റ് മോഹന്‍കുമാറും സിപിഎം പ്രാദേശിക നേതാക്കളും ചേര്‍ന്നാണ് പൊലീസ് പൂട്ടിയ വാതില്‍ പൊളിച്ച് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറിയത്.
പോലീസ് പൂട്ടിയ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ സി.പി.എം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയ സംഭവത്തിനുപിന്നാലെ പാലക്കാട് കോട്ടായിയില്‍ രാത്രി വൈകിയും പ്രതിഷേധം. പോലീസ് കാവല്‍ നില്‍ക്കെയാണ് സി.പി.എം., ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസില്‍ അതിക്രമം നടത്തിയിരിക്കുന്നതെന്നും ഡി.വൈ.എസ്.പി ഒത്താശ ചെയ്തുകൊടുത്തെന്നും ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ ആരോപിച്ചു.

കേരളത്തിലെ റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിതപൂര്‍ണമെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനമുയര്‍ത്തിയത്.
ആറന്മുളയിലെ വിവാദ ഭൂമിയിലെ ഇലക്ട്രോണിക് ക്ലസ്റ്റര്‍ പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പുമായി കൃഷി മന്ത്രി. പദ്ധതിയോട് ശക്തമായ വിയോജിപ്പെന്നും നെല്‍പ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുന്‍ഗണനയെന്നും പി. പ്രസാദ് പറഞ്ഞു.
ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക.
മെട്രോ സര്‍വീസ് എട്ടാം വര്‍ഷത്തിലേക്ക്. 2017 ജൂണ്‍ 17 ന് ആരംഭിച്ച മെട്രോ സര്‍വ്വീസാണ് വിജയകരമായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്.

ലഹരിക്കെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ മാത്രം 112 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
നമ്പ്യാര്‍കുന്നില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മേലത്തേതില്‍ എലിസബത്തിന്റേത് കൊലപാതകം. എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
കരമന സ്വദേശികളായ ദമ്പതികള്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്ഡിപി പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ നടത്തിയ സമരം വിജയിച്ചു.. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നല്‍കി.
പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുണ്‍ ടി എയാണ് അറസ്റ്റിലായത്.

ദേശീയം
ജമ്മു-കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. സാമ്പത്തിക സഹായമില്ലാതെ ഭീകരവാദികള്‍ക്ക് ഇത്തരം ഒരു ആക്രമണം നടത്താനാവില്ലെന്ന് എഫ്എടിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
കേദാര്‍നാഥ് ക്ഷേത്രത്തിലേക്കെത്തിയ തീര്‍ത്ഥാടകരുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് 7 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസ്. ആര്യന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്.
സെന്‍സസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ഓരോ വീടുകളിലേയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ എന്നിവ സമാഹരിക്കും. തുടര്‍ന്നാവും ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.

രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബി ജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീര്‍ വയലില്‍.
അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷര്‍ട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാര്‍ ഇടതുകൈയ്യില്‍ മൊബൈല്‍ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം.
ശനിയാഴ്ച ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകള്‍ വൈകിയതും വിമാനത്തില്‍ എയര്‍ കണ്ടീഷനിങ് ഇല്ലായിരുന്നെന്ന യാത്രക്കാരുടെ പരാതിയിലും പ്രതികരണവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ബജ്റംഗ്ദളിന്റെ പരാതിയില്‍ മലയാളി വൈദികനടക്കം രണ്ട് പേരെ പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ താമസിക്കുന്ന പാസ്റ്റര്‍ വിനോദിനെയും പ്രേംചന്ദ് ജാതവിനെയുമാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
അന്തർദേശീയം
സൈപ്രസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് തനിക്ക് നല്‍കിയ പരമോന്നത സിവിലയന്‍ ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ . ടെഹ്റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിലെ ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം. തല്‍സമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈല്‍ ആക്രമണം. നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേലിനെതിരെ
യുള്ള പ്രതികാരം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തില്ലെന്ന് വിവിധ രാജ്യങ്ങളിലെ ഇറാന്‍ നയതന്ത്രജ്ഞര്‍ പ്രതികരിച്ചു. ഒമാന്‍, ഖത്തര്‍ തുടങ്ങിയ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന രാജ്യങ്ങളെ, ഇറാന്‍ ഇക്കാര്യം അറിയിച്ചതായി നയതന്ത്രജ്ഞരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായി യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാന്‍.

യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ടെഹ്‌റാന്‍ വിടണമെന്ന നിര്‍ദേശത്തിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇറാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി 110 വിദ്യാര്‍ഥികളുമായി ഒരു ബസ് അര്‍മേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചതായാണ് വിവരം.
ഇസ്രയേല്‍ ആണവാക്രമണം നടത്തിയാല്‍ ഇറാനുവേണ്ടി പാകിസ്താന്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇറാന്റെ വാദം തള്ളി പാകിസ്താന്‍ .

കായികം
ഐപിഎല്‍ മത്സരത്തിനിടെ ഫ്‌ളഡ്‌ലൈറ്റുകള്‍ അണച്ചത് പാകിസ്താന്റെ സൈബര്‍ പോരാളികളാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. മെയ് എട്ടിന് നടന്ന പഞ്ചാബ്. ഡല്‍ഹി ഐപിഎല്‍ മത്സരം പാതിവഴിയില്‍ നിര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് പാക് മന്ത്രിയുടെ വിചിത്രവാദം.