മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പൊലീസുകാർ കസ്റ്റഡിയിൽ. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
താമരശ്ശേരിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരിയും കേസിലെ ഒന്നാം പ്രതിയുമായ ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
പുതിയ ഒളിയിടം തേടി പോകുന്നതിനിടെയാണ് പ്രതികള്‍ വലയിലായതെന്ന് പൊലീസ് സൂചിപ്പിച്ചു. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരിയുടെ കയ്യില്‍ നിന്ന് പൊലീസുകാരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
കേസില്‍ ആകെ 12 പ്രതികളാണുള്ളത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ്, അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് പിടിയിലാകുന്നത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പെടെ 9 പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്.