തിരുവനന്തപുരം. വെള്ളറട പനച്ചമൂട് വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടതിന് പിന്നിൽ സാമ്പത്തിക തർക്കം തന്നെയെന്ന് പ്രതി. ബലമായി വീട്ടിൽ കയറ്റി പ്രിയംവദയെ കഴുത്ത് കൊലപ്പെടുത്തിയെന്നും പ്രതി വിനോദ് മൊഴി നൽകി. സഹോദരൻ സന്തോഷ് മണ്ണ് വെട്ടിയിടാൻ മാത്രമാണ് സഹായിച്ചത് എന്നാണ് പൊലീസ് നിഗമനം.
പനച്ചുമൂട് പ്രിയംവദ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാട് അല്ല എന്നാണ് പ്രിയംവദയുടെ ബന്ധുക്കളുടെ ആരോപണം. എന്നാൽ സാമ്പത്തിക ഇടപാട് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതി. പ്രിയംവദ പാൽ വാങ്ങാൻ പോയപ്പോൾ ബലമായി വീട്ടിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. മുഖത്തടിച്ചപ്പോൾ ബോധം പോയി. പിന്നാലെ ബോധം തെളിഞ്ഞു വിളിച്ചു കൂവാൻ തുടങ്ങിയപ്പോൾ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി എന്നാണ് വിനോദിന്റെ മൊഴി. മണ്ണ് വെട്ടിയിടാൻ മാത്രമാണ് താൻ സഹായിച്ചത് എന്നാണ് സന്തോഷിന്റെ മൊഴി. മണ്ണ് വെട്ടി ഇടുന്നതിന് മുകളിൽ മൃതദേഹം ഉണ്ടെന്ന് സന്തോഷ് അറിഞ്ഞിരുന്നില്ല. പ്രിയംവദയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം അതിനുമുകളിൽ കൂടുതൽ മണ്ണിടാൻ മാത്രമാണ് സന്തോഷിനോട് പ്രതി പറഞ്ഞത്. ശേഷം ഇരുവരും ചേർന്ന് വീട് കഴുകി വൃത്തിയാക്കി എന്നും പോലീസ് പറയുന്നു.
സാമ്പത്തിക ഇടപാട് മാത്രമാണെന്ന പ്രതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രിയംവദയുടെയും വിനോദിന്റെയും ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കും. ഫോൺ രേഖകളും പൊലീസ് ശേഖരിക്കും. കോടതിയിൽ ഹാജരാക്കിയ ഇരുപ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ പൊലീസ് അപേക്ഷ നൽകും. പ്രിയംവദയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്ന ശേഷമായിരിക്കും പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക.