തിരുവനന്തപുരം: കേരളത്തിലെ സാൽവേഷൻ ആർമി ദേവാലയങ്ങളിൽ ഇന്ന് ഫാദേഴ്സ്ഡേ ആചരണത്തിൻ്റെ ഭാഗമായി പിതാക്കൻന്മാരെ ആദരിച്ചു. ഈ ദിനത്തിൽ പിതാക്കൻന്മാരെ അനുസ്മരിച്ച് സാക്ഷ്യങ്ങൾ പറയും. ആരാധനയുടെ അവസാന ഭാഗത്ത് പ്രത്യേക ഗാനം പാടുമ്പോൾ പിതാക്കന്മാർ ദേവാലയത്തിലെ കൃപാസനത്തിന് സമീപം നില്ക്കും. മക്കൾ അവർക്ക് സമ്മാനങ്ങൾ കൈമാറും. ഇതോടൊപ്പം ദേവാലയത്തിൽ ക്രമീകരിച്ചിരിക്കുന്ന ചുവന്ന പുഷ്പങ്ങളും നൽകും. പിതാക്കൻന്മാർ മൺമറഞ്ഞ് പോയ മക്കൾ പിതാക്കൻന്മാരുടെ സ്മരണയ്ക്കായി വെളുത്ത പുഷ്പങ്ങൾ ദേവാലയത്തിലെ കൃപാസനത്തിൽ സമർപ്പിച്ച് പ്രാർത്ഥന നടത്തും. ഒടുവിലായി സഭാ പുരോഹിതർ പ്രത്യേക പ്രാർത്ഥന നടത്തുന്നതാണ് സാൽവേഷൻ ആർമിയുടെ പിതൃദിനാചരണത്തിലെ രീതി.
തിരുവനന്തപുരം ഡിവിഷനിലെ വിവിധ ദേവാലയങ്ങളിൽ പിതൃദിനാചരണം നടത്തി. വേളിയിൽ നടന്ന ശുശ്രൂഷകൾക്ക് ഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ ജേക്കബ് ജോസഫ് നേതൃത്വം നൽകി.ആനയറയിൽ ഡിവിഷണൽ ഫിനാൻസ് ഓഫീസർ മേജർ സാം ജോർജും, വഴയില ചർച്ചിൽ ഡിവിഷണൽ യൂത്ത് ഓഫീസർ മേജർ ജോസ് മാനുവേലും നേതൃത്വം നൽകി.
പാപ്പാട് ചർച്ചിൽ പബ്ളിക്ക് റിലേഷൻ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ചൊവ്വള്ളൂരിൽ മേജർ വി.ജി സദാനന്ദൻ, കുരിശുമുട്ടത്ത് മേജർ പി.ജെമൈക്കിൾ, മഞ്ചംപാറയിൽ മേജർ റോയി ശാമുവേൽ, വഴുതക്കാട് ചർച്ചിൽ സംസ്ഥാന യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ ഗ്ലാഡിസ്റ്റൺ, പറമ്പുകോണം ചർച്ചിൽ സാൽവേഷൻ ആർമി കാഷ്യർ മേജർ യേശുദാസ് ശാമുവേൽ, കൊഞ്ചിറയിൽ മേജർ പി.കെ.ജോയി, നെടുവേലിയിൽ മേജർ മോത്തോ തോംപ്സൺ, വള്ളക്കടവിൽ ക്യാപ്റ്റൻ ജയദാസ് ജോൺസൻ, കരകുളത്ത് മേജർ ഡി ഇസ്രായേൽ, ശ്രീകാര്യത്ത് ക്യാപ്റ്റൻ കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
മെയ് മാസത്തിലെ രണ്ടാം ഞയറാഴ്ച മാതൃദിനവും ജൂൺ മാസം മൂന്നാം ഞയറാഴ്ച പിതൃദിനവും ആചരിക്കുന്ന സാൽവേഷൻ ആർമി സഭ ഇക്കാര്യത്തിൽ മറ്റ് സഭകൾക്ക് മാതൃകയാണ്.
ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും ‘ഫാദേഴ്സ് ഡേ’ ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും നൽകുന്നത്.
അച്ഛന്‍ എന്ന് പറയുമ്പോള്‍ മിക്കവാറും മക്കള്‍ക്കെല്ലാം തന്‍റെ സംരക്ഷകന്‍ എന്ന പരമ്പരാഗതമായ ഒരു സങ്കല്‍പമാണുള്ളത്.
ഫാദേഴ്‌സ് ഡേയുടെ ചരിത്രം തുടങ്ങുന്നത് അമേരിക്കയിലാണ് എന്നാണ് പറയപ്പെടുന്നത്. അമേരിക്കയിലെ വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷിച്ചത്. സൊനോറ സ്മാർട്ട് ഡോഡ് ആണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണത്തോടെ അച്ഛൻ വില്യം ജാക്സൺ സ്മാർട്ട് ഒറ്റയ്ക്കാണ് സൊനോറയേയും അഞ്ച് സഹോദരന്മാരെയും വളർത്തിയത്.
ആറാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെയായിരുന്നു വില്യത്തിന്‍റെ ഭാര്യയുടെ മരണം. 16 കാരിയായ സൊനോറ മുതൽ നവജാത ശിശുവുൾപ്പടെ ആറ് മക്കൾ. ഒരുപാട് കഷ്ടപ്പെട്ട് വില്യം തന്റെ ആറു മക്കളേയും വളര്‍ത്തി. 1909 ൽ ചർച്ചിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്ക് തോന്നിയത്. പാസ്റ്ററോട് തന്റെ ആഗ്രഹം പറയുകയും ചെയ്തു. അങ്ങനെ ജൂൺ 19 ഞായറാഴ്ചയാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷം നടന്നത്. ആദ്യമൊന്നും ഈ ദിനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വില്‍സണ്‍ ആണ്. 1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വില്‍സണ്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകിയത്.
പിന്നീട് 1972 ൽ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഫാദേഴ്സ് ഡേയായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും പിതൃദിനം ആഘോഷിക്കുകയാണ്.