സംവിധായകൻ നാദിർഷായുടെ പൂച്ചയെ കൊന്നെന്ന പരാതിയില്‍ കേസ്. എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെയാണ് കേസ്. തന്‍റെ പൂച്ചയെ പരീക്ഷണവസ്തുവാക്കിയെന്നും അനസ്തീസിയ നല്‍കിയത് ഡോക്ടറില്ലാതെയെന്നും നാദിര്‍ഷാ പറഞ്ഞു. പാലാരിവട്ടം പൊലീസാണ് നാദിർഷയുടെ പരാതിയിൽ ആശുപത്രിക്കെതിരെ കേസെടുത്തത്. നാദിർഷയുടെ ഗ്രൂം ചെയ്യിക്കാനെത്തിയ പൂച്ചയാണ് ശനിയാഴ്ച ചത്തത്.
മറ്റൊരു സ്ഥാപനത്തിലായിരുന്നു പൂച്ചയെ ഗ്രൂമിങ് ചെയ്തിരുന്നത്. അനസ്തേഷ്യ നൽകുന്നതിന്റെ ഭാഗമായിട്ടാണ് പൂച്ചയെ എറണാകുളത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. അനസ്തേഷ്യ എടുത്തതിന് പിന്നാലെ പൂച്ച ചാവുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് പൂച്ച ചത്തതെന്നാണ് നാദിർഷയുടെ ആരോപണം.
പൂച്ചയുടെ കഴുത്തിൽ കുരുക്കിട്ട ശേഷമാണ് ജീവനക്കാർ അനസ്തേഷ്യ നൽകാനായി പൂച്ചയെ കൊണ്ടുപോയതെന്നും അശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയാണ് പൂച്ച ചാകാൻ കാരണമായതെന്നും നാദിർഷ പരാതിയിൽ പറയുന്നു. എന്നാൽ അനസ്തേഷ്യ നൽകുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാദിർഷയുടെ കുടുംബത്തോട് പറഞ്ഞ് മനസിലാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.