കൊച്ചി: കേരള തീരത്തെ കപ്പലപകടങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസിൽ കോടതിയെ സഹായിക്കാന്‍ അഡ്വ. അര്‍ജുന്‍ ശ്രീധറിനെയാണ് അമികസ് ക്യൂറിയായി നിയോഗിച്ചത്. കേരള തീരത്തെ കപ്പലപകടങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
ബേപ്പൂരിൽ ചരക്കു കപ്പൽ തീപിടിച്ച് രാസമാലിന്യം കടലിൽ കലർന്നതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സർക്കാരിന് നോട്ടീസയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തീരദേശസേന ഐ ജി എന്നിവർ കപ്പൽ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയും കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയിട്ടുള്ളത്.
മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ജൂലൈയിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് പരിഗണിക്കും. വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കപ്പലാണ് ഈ മാസം 9 ന് ബേപ്പൂരിൽ അപകടത്തില്‍പ്പെട്ട് തീപിടിച്ചത്.