കോഴിക്കോട്. കൊടുവള്ളിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ടുപോയ സംഘത്തിന് കാർ കൈമാറിയ വ്യക്തിയും കാറിന്റെ ഉടമകളായ സഹോദരങ്ങളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായരുടെ എണ്ണം എട്ടായി.
അന്നൂസ് റോഷൻ എന്ന 21 കാരനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമകളായ മലപ്പുറം മൊറയൂർ സ്വദേശി എം അബ്ദുൽ ഹക്കീം, എം മുനീർ എന്നിവരും സംഘത്തിന് കാറ് കൈമാറിയ കീഴ്ശേരി സ്വദേശി മുഹമ്മദ് ശരീഫുമാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോകലിൽ നേരിട്ട് ബന്ധമുള്ള മുഹമ്മദ് നിയാസ് അടക്കം അഞ്ചുപേർ നേരത്തെ പിടിയിലായിരുന്നു. കാറിലും ബൈക്കിലുമായി എത്തി തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആറുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി അന്വേഷണം തുടരുകയാണ്. മെയ് 17ന് വൈകിട്ട് നാലുമണിക്ക് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കർണാടകയിൽ പാർപ്പിച്ച ശേഷം അഞ്ചാം ദിവസമാണ് ടാക്സി കാറിൽ കൊണ്ടോട്ടിക്ക് സമീപം വിട്ടയച്ചത്.