കോഴിക്കോട്. താമരശ്ശേരിയിൽ വിദ്യാർത്ഥിയോട് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂരത. സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരനെയാണ് ക്രൂരമായി മർദ്ദിക്കുകയും വഴിയിൽ ഇറക്കി വിടുകയും ചെയ്തത്.
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഓമശ്ശേരി താമരശ്ശേരി കൊടുവള്ളി റൂട്ടിൽ ഓടുന്ന അസാറോ എന്ന ബസ്സിലെ കണ്ടക്ടറുടെ മർദ്ദനം. കൺസഷൻ കാർഡ് ഉണ്ടായിട്ടും വിദ്യാർത്ഥിയിൽ നിന്ന് ഫുൾ ടിക്കറ്റ് വാങ്ങിച്ചു. ഇതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടാവുകയും കുട്ടിയെ വഴിയിൽ ഇറക്കി വിടുകയും ചെയ്തു. സംഭവത്തിൽ ഇടപെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ കുട്ടിയെ വീണ്ടും ബസ്സിൽ കയറ്റി. ഇതിൽ പ്രകോപിതരായ ബസ് ജീവനക്കാർ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വർ സുനിലിനാണ് മർദ്ദനമേറ്റത്.
സംഭവത്തെ തുടർന്ന് Sfi പ്രവർത്തകർ ബസ് ജീവനക്കാരെ തടഞ്ഞു വെച്ചു. വിദ്യാർത്ഥി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുടുംബം നൽകിയ പരാതിയിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.