കാസര്‍ഗോഡ്. അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ.
വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെയാണ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ സംസ്ഥാന സർക്കാറിന് റിപ്പോർട്ട് നൽകി.
ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ താലൂക്ക് ഓഫീസിൽ എത്തിയാണ് വെള്ളരിക്കുണ്ട് പോലീസ് എ പവിത്രനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഹോസ്ദുർഗ് പോലീസിന് പ്രതിയെ കൈമാറി. എൻഎസ്എസ് കാഞ്ഞങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു. എംഎല്‍എ ഇ ചന്ദ്രശേഖരനെ അപമാനിച്ചതിന് നടപടി കഴിഞ്ഞ് അടുത്തിടെയാണ് ഇയാളെ തിരിച്ചെടുത്തത്. എഡിഎം നവീന്‍ബാബുവിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടും മാന്യതയില്ലാത്ത കമന്‍റിട്ട് വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയ ആളാണ്.
സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപത്തിലൂടെ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ആണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് നടത്തിയ വൈദ്യ പരിശോധനയിൽ മദ്യപിച്ചാണ് പവിത്രൻ ഇന്ന് ജോലിക്ക് എത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്കും, എ പവിത്രന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്കും ബിജെപി മാർച്ച് നടത്തി. പവിത്രനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് വനിത ലീഗ്, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകളും പ്രതിഷേധിച്ചു.