2025 ജൂൺ 13 വെളളി
BREAKING NEWS
അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ മരണം 290 ആയി ഉയർന്നു.
241 വിമാനയാത്രക്കാർ മരിച്ചതായി എയർ ഇന്ത്യ.
മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെടെ 49 പേരും വിമാന ദുരന്തത്തിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ ദുരന്ത സ്ഥലം സന്ദർശിച്ചു.

വിമാന ദുരന്തത്തിൽ പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.
എയർ ഇന്ത്യാ സിഇഒ അപകടമേഖല സന്ദർശിച്ചു.അപകടകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തും.
കേരളീയം
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപ്പിപ്പിടിത്തം ഉണ്ടായത്. ഇന്നലെ രാവിലെ 8:40നാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു.

വടക്കന്‍ കേരളത്തില്‍ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ മുതല്‍ 16 വരെ വിവിധ വടക്കന്‍ കേരളത്തിലെ ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പാണ്. ഇന്ന് നാലു വടക്കന്‍ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവന്‍ പെരുമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ദേശീയപാതാ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കൃത്യമായ സമയപരിധി അറിയിക്കാനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം. രാമനാട്ടുകര-വളാഞ്ചേരി മേഖലയില്‍ ഐഐടിയില്‍നിന്നുള്ള വിദഗ്ധര്‍ പരിശോധന നടത്തിയെന്നും വിശദമായ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു.
നിലമ്പൂരില്‍ സിപിഎമ്മിനെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി കണ്‍വീനറുടെ പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 196, 171 വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് വഴി വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ പരാതിയില്‍ പറയുന്നത്.

കോഴിക്കോട് പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി യുവാവ് കടന്നുകളഞ്ഞെന്ന കേസില്‍ അടിമുടി ദുരൂഹത തുടരുന്നു. പണം നഷ്ടമായ ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതി ഷിബിന്‍ ലാല്‍ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി.
ദേശീയം
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരിച്ചു. രമേഷ് വിശ്വാസ് കുമാര്‍ (38) എന്നയാളാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. പത്തനംതിട്ട സ്വദേശിയും നഴ്സുമായ രഞ്ജിത ജി. നായര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള ബി.ജെ.മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു.
അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ ഇന്നലെ ഉച്ചക്ക് 1.38 നാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

അപകടത്തില്‍ പെട്ട വിമാനത്തില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ കാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോര്‍ച്ചുഗീസുകാരും, ഒരു കനേഡിയന്‍ പൗരനും യാത്രക്കാരുടെ ലിസ്റ്റിലുണ്ട്.
അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിത ഗോപകുമാരന്‍ നായര്‍ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലിയുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് ഒപ്പിടുന്നതിന് വേണ്ടിയാണ് 4 ദിവസത്തേക്ക് അവധിക്ക് എത്തിയത്. അവധി കഴിഞ്ഞു തിരികെ പോകുമ്പോളാണ് അപകടം സംഭവിച്ചത്.
വിമാനപകടത്തില്‍ നിന്ന് അവിശ്വസനീയമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ലണ്ടനിലാണുള്ളത്. ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാര്‍ സഹോദരനായ അജയ്കുമാര്‍ (45) നൊപ്പമാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്തിരുന്നത്.

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാര്‍. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാര്‍. വിമാനം പറന്നയുടന്‍ തന്നെ പൈലറ്റുമാര്‍ അപായ സന്ദേശം നല്‍കിയിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പേ വിമാനം തകര്‍ന്നു വീണിരുന്നു.
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നല്‍കുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വിമാന നിര്‍മ്മാതാക്കളായ ബോയിംഗിന്റെ ഓഹരികളില്‍ കനത്ത ഇടിവ്. യുഎസ് പ്രീമാര്‍ക്കറ്റ് വ്യാപാരത്തില്‍ 8 ശതമാനം ഇടിവ് ആണ് ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്.

രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം തുടങ്ങി. ബിജെ മെഡിക്കല്‍ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിള്‍ ശേഖരണ നടപടി തുടങ്ങിയത്. ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തുക. ഡിഎന്‍എ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക.
രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ ഏഴായിരം കടന്നു. ഇന്നലെ രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 7154 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ രണ്ടും മധ്യപ്രദേശില്‍ ഒന്നുമായി കോവിഡ് സംബന്ധമായ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മേഘാലയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പ്രതിയായ സോനമടക്കം പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. എട്ട് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ പൊലീസ് വിട്ടത്. ചോദ്യംചെയ്യലില്‍ സോനം കുറ്റം സമ്മതിച്ചതായി പോലീസ്. താല്പര്യമില്ലാതെയാണ് താന്‍ വിവാഹം കഴിച്ചതെന്നും കാമുകനായ രാജിനൊപ്പം പോകാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പോലീസിനോട് സോനം പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ .
അന്തർദേശീയം
ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തില്‍ കണ്ണീരൊപ്പാന്‍ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തില്‍ വേദന പങ്കുവച്ച് ലോക നേതാക്കള്‍ രംഗത്തെത്തി.

ഗ്രൂപ്പ് സെവന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ക്ഷണം. കാനഡയിലെ കനനാസ്‌കിസില്‍ ഈ മാസം 15 മുതല്‍ 17 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ക്ഷണിച്ചത്.
ആക്സിയം ദൗത്യം ഇനിയും വൈകുമെന്ന് അറിയിപ്പ്. ഈ ആഴ്ച വിക്ഷേപണം ഉണ്ടാകില്ലെന്ന് ഇസ്രോ അറിയിച്ചു. ബഹിരാകാശ നിലയത്തിലും പ്രശ്നമുണ്ടെന്നും നിലയത്തിലെ റഷ്യന്‍ മോഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം അനുഭവപ്പെടുന്നുണ്ടെന്നും എന്താണ് കുഴപ്പമെന്ന് കണ്ടുപിടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇസ്രോ വിശദമാക്കി. പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും റഷ്യന്‍ മോഡ്യൂളിലെ പ്രശ്നം പരിഹരിക്കാതെ ഇനി ആക്‌സിയം ദൗത്യം നടക്കില്ലെന്നും ഇസ്രോ വ്യക്തമാക്കി.

കായികം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. നാലിന് 43 എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 138 ന് പുറത്തായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 114 ന് 8 എന്ന നിലയിലാണ്. നിലവില്‍ ഓസ്ട്രേലിയക്ക് 218 റണ്‍സിന്റെ ലീഡാണുള്ളത്.