ദിയയുടെ മൊഴി രേഖപ്പെടുത്തി മ്യൂസിയം പൊലീസ്,ജീവനക്കാരികള്‍ ഒളിവിൽ തുടരുന്നു

598
Advertisement

നടൻ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ മൊഴി രേഖപ്പെടുത്തി മ്യൂസിയം പൊലീസ്. കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും.
ഡിജിപിയുടെ നിർദ്ദേശനുസരണമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ. അതേസമയം, തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നു ജീവനക്കാരികളും മൂന്നുദിവസമായി ഒളിവിലാണ്.

കവടിയാറിലെ ദിയ കൃഷ്ണയുടെ ഫ്ലാറ്റിൽ എത്തിയാണ് മ്യൂസിയം പൊലീസ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ ഫ്ലാറ്റിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നു. ഫ്ലാറ്റിൽ നിന്ന് അമ്പലമുക്കിലെ ഓഫീസിലേക്ക് തങ്ങളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. ദിയയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇതുവരെ ശേഖരിച്ച മുഴുവൻ ഡിജിറ്റൽ തെളിവുകളും കേസ് ഫയലുകളും ഉൾപ്പെടെ മ്യൂസിയം പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി ഷാജിക്കാണ് കേസിന്റെ തുടരന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് അന്വേഷിക്കണം എന്നാണ് താനും ആഗ്രഹിച്ചിരുന്നതെന്നു ദിയ..

ഭർത്താവിനെതിരായ ആരോപണം പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് ഉന്നയിക്കുന്നത്
എന്ന് ദിയ.

അതേസമയം വലിയതുറ സ്വദേശികളായ മൂന്ന് ജീവനക്കാർ ഒളിവിൽ തുടരുകയാണ്. പോലീസ് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചെങ്കിലും മൂവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. മൂവരുടെയും അക്കൗണ്ടുകളിലേക്ക് ക്യു ആർ കോഡ് വഴി നടത്തിയ തിരിമറിയിലൂടെ 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.
കൃഷ്ണകുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിൽ പോലീസിന് ഉണ്ടാകുന്ന സാങ്കേതിക കാലതാമസവും അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാനുള്ള കാരണങ്ങളിലൊന്നാണ്.

Advertisement