ആലപ്പുഴ. ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ഒന്നിലധികം വിദ്യാർഥികൾ റാഗിംങ നടത്തിയെന്ന് സമ്മതിച്ച് പ്രിൻസിപ്പളിന്റെ വാർത്താക്കുറിപ്പ്. കട്ടച്ചിറ സ്വദേശിയായ 13 വയസ്സുകാരന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ 6 പ്ലസ് വൺ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.
തിങ്കളാഴ്ച്ച രാത്രി 10.30 യോടെയാണ് സംഭവം . കട്ടച്ചിറ സ്വദേശിയായ 13 വയസുകാരനാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മർദ്ദനമേറ്റത് . യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതുതായി എത്തിയതായിരുന്നു മർദ്ദനമേറ്റ കുട്ടി. സീനിയർ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയത് ആയിരുന്നു മർദ്ദനം.
വൈദ്യ പരിശോധനകൾക്കു ശേഷം പിതാവും കുട്ടിയും മാന്നാർ പൊലീസിൽ റാഗിംങിനെ സംബന്ധിച്ച് മൊഴി നൽകി . റാഗിംഗ് വിവരം സ്കൂൾ തങ്ങളിൽ നിന്നും മറച്ചുവെച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.
അതേസമയം ഒന്നിലധികം വിദ്യാർഥികൾക്ക് സമാന അനുഭവം നേരിട്ട് തായി സ്കൂൾ പ്രിൻസിപ്പൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തന്നെ സെക്യൂരിറ്റി വിവരം അറിയിച്ചു. തുടർന്ന് ഹോസ്റ്റലിൽ എത്തിയ സ്കൂൾ അധികൃതർ പ്ലസ് വൺ വിദ്യാർഥികളെ രാത്രി തന്നെ സസ്പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ വ്യക്തമാക്കി. സ്കൂൾ ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വിഷയത്തിൽ തുടർനടപടികളിലേക്ക് കടക്കാനാണ് മാനേജ്മെന്റ് തീരുമാനം.