മണ്ണൂർ (പാലക്കാട്): ആശങ്കയുടെ മുൾമുനയിൽ കടന്നുപോയ പകൽ, ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേയെന്ന പ്രാർഥനയിൽ കടന്നുപോയ രാത്രി. നേരം പുലർന്നപ്പോൾ തേടിയെത്തിയത് മകളും കൊച്ചുമകളും കെനിയയിലെ അപകടത്തിൽ മരിച്ചെന്ന ദുരന്തവാർത്ത. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് കെനിയയിലെ അപകടത്തെക്കുറിച്ചു സൂചന ലഭിച്ചത്. മരിച്ച റിയയുടെ പിതാവ് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ (ഋഷി വില്ല) രാധാകൃഷ്ണന്റെ ഫോണിലേക്ക് മരുമകൻ ജോയലിന്റെ വിളി വന്നു. പറഞ്ഞതു വ്യക്തമാകാത്തതിനാൽ പലതവണ മരുമകനെയും മകളെയും ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ഇങ്ങോട്ടുവന്ന ചില ഫോൺ വിളികളിലൂടെ അപകടം നടന്നുവെന്ന് വ്യക്തമായി.
മകൾക്കും പേരക്കുട്ടി ടൈറയ്ക്കും ഗുരുതരമായി പരുക്കേറ്റു എന്നായിരുന്നു പ്രാഥമിക വിവരം. രാധാകൃഷ്ണൻ ഇന്റർനെറ്റിൽ തിരഞ്ഞു നയ്റോബിയിലെ ആശുപത്രിയുടെ നമ്പർ സംഘടിപ്പിച്ചു വിളിച്ചെങ്കിലും കൃത്യവിവരം ലഭിച്ചില്ല. രാത്രി പിന്നിട്ടു പുലർന്നപ്പോഴും സ്ഥിരീകരണമില്ല. ഇന്നലെ ഉച്ചയ്ക്കു മുന്നോടെയാണു മകളുടെയും പേരക്കുട്ടിയുടെയും വിയോഗം രാധാകൃഷ്ണൻ – ശാന്തി ദമ്പതികൾ അറിഞ്ഞത്. ദോഹ വിമാനത്താവളത്തിലെ മെയ്ന്റനൻസ് കമ്പനി ഉദ്യോഗസ്ഥയാണ് റിയ. കോയമ്പത്തൂർ പോത്തന്നൂർ സ്വദേശിയായ ഭർത്താവ് ജോയൽ ടൂർ സംഘടിപ്പിച്ച ഖത്തർ ട്രാവൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മരിച്ച മകൾ ടൈറ ഖത്തർ ലൊയോള ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മകൻ ട്രാവിസിനും (14) പരുക്കേറ്റു. ജൂലൈയിൽ ഇവർ വരുന്നതു കാത്തിരിക്കുകയായിരുന്നു കുടുംബം.
‘‘പേടിക്കേണ്ടമ്മേ’’ അവസാനം കേട്ട ശബ്ദം
മകൾ റിയയും കുടുംബവും കെനിയയ്ക്കു പോകുന്നുവെന്നു കേട്ടപ്പോൾ മുതൽ അമ്മ ശാന്തിക്കു പേടിയായിരുന്നു. വന്യമൃഗഭീഷണിയും മറ്റുമോർത്ത് ഇടയ്ക്കിടെ ആശങ്കപ്പെട്ടു ‘‘പേടിക്കണ്ടമ്മേ. ഞങ്ങൾ സുരക്ഷിതരാണ്, മണിക്കൂറുകൾക്കകം ലോഡ്ജിൽ തിരിച്ചെത്തും’’– ആശങ്ക നിറഞ്ഞ അമ്മ മനസ്സിനെ അപകടത്തിനു മുൻപു റിയ ഫോണിൽ വിളിച്ചു സമാധാനിപ്പിച്ചിരുന്നു. തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞാണ് അമ്മ ശാന്തിയെ അവസാനമായി വിളിച്ചത്. പിന്നാലെ അപകടമരണ വാർത്ത വന്നു.
ഇനി ഷിയ തനിച്ച്
ഇരട്ട സഹോദരി ഷിയയെ (41) തനിച്ചാക്കി റിയ (41) യാത്രയായി. മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ ഋഷി വില്ലയിൽ രാധാകൃഷ്ണൻ – ശാന്തി ദമ്പതികളുടെ ഇരട്ടമക്കളാണു റിയയും ഷിയയും. ഷിയയ്ക്കു ദുബായിലാണു ജോലി. മകൻ ഋഷിയും ദുബായിലാണ്. അച്ഛൻ രാധാകൃഷ്ണനും നേരത്തെ ദുബായിലായിരുന്നു. കോവിഡ് കാലത്താണു രാധാകൃഷ്ണൻ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയത്. സഹോദരിയുടെയും മകളുടെയും മരണവിവരമറിഞ്ഞു ഋഷി കെനിയയിലേക്കു തിരിച്ചതായി ബന്ധുക്കൾ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ജനപ്രതിനിധികൾ ഇടപെട്ടു സർക്കാർ തലത്തിൽ നടപടി തുടങ്ങി.
സഹായത്തിന് വിളിക്കാം
കെനിയയിലെ ബസ് അപകടവുമായി ബന്ധപ്പെട്ടു മലയാളികൾക്കു സേവനവും വിവരങ്ങളും ലഭ്യമാക്കുന്നതിനു നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ ഹെൽപ് ഡെസ്കുണ്ട്. ഇന്ത്യയിൽനിന്ന് 18004253939, വിദേശത്തുനിന്ന് +91-8802012345 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കെനിയയിലെ ഇന്ത്യൻ എംബസി നമ്പർ +254 734916532. ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.