2025 ജൂൺ 11 ബുധൻ
BREAKING NEWSകൊല്ലം അഞ്ചാലുംമൂട്ടിൽ ബൈക്കിന് മുന്നിൽ നായ് ചാടി ഉണ്ടായ അപകടത്തിൽ പോലീസുദ്യോഗസ്ഥൻ അനൂപ് വരദരാജൻ ( 38) മരിച്ചു.
ഇന്നലെ രാത്രി 12.30തോടെ ഉണ്ടായ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു
മുൻ എംഎൽഎ ഇ എസ് ബിജിമോൾക്ക് ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള ജില്ലകളിലെ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലക്ക് ഏർപ്പെടുത്തി.
ആറ് ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്ത് ആലുവ പോലീസ്.അനധികൃത കുടിയേറ്റക്കാരെന്ന് സംശയം.
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.
കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളീയം
കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് തീരമേഖലയില്‍ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.
കപ്പല്‍ അപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ എജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി. ആറ് പേരില്‍ രണ്ട് പേര്‍ ഒഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇന്നലെ രാത്രിയാണ് ഇവരെ മംഗലാപുരത്ത് എത്തിച്ചത്.
കേരള തീരത്ത് കപ്പലിന് തീപിടിച്ചപ്പോള്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനക്ക് നന്ദി പറഞ്ഞ് ചൈന. കപ്പലിലെ 22 ജീവനക്കാരില്‍ 18 പേരെ ഇന്ത്യന്‍ നാവികസേനയും മുംബൈ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ തായ്വാനില്‍ നിന്നുള്ള 6 പേരടക്കം 14 പേര്‍ ചൈനീസ് പൗരന്മാരാണ്.
ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേര്‍ മരിച്ചു. പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ(41), മകള്‍ ഡെയ്‌റ(ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ ജസ്‌ന കുറ്റിക്കാട്ടുചാലില്‍ ജസ്ന (29) ഒന്നരമാസം പ്രായമുള്ള മകള്‍ റൂഫി മെഹ്‌റിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേരും മലയാളികളാണെന്നാണ് വിവരം. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും അതില്‍ 14-16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 ന് കേരളത്തില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് മുന്നേറുമ്പോള്‍ നിലമ്പൂര്‍ ടൗണിന്റെ മാറ്റം വ്യക്തമാക്കുന്ന റീലുമായി മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂര്‍ ടൗണ്‍ അന്നും ഇന്നും എന്ന അടികുറിപ്പോടെയാണ് റീല്‍ മന്ത്രി പങ്കുവെച്ചിട്ടുള്ളത്.
പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് യാത്രക്കാരനെന്ന നിലയില്‍ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോണ്‍ കോള്‍. കൃത്യമായി മറുപടി നല്‍കാതിരുന്ന വനിതാ ജീവനക്കാര്‍ അടക്കം 9 കണ്ടക്ടര്‍മാരെ സ്ഥലം മാറ്റി. പരാതികള്‍ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കെ എസ് ആര്‍ ടിസി കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചത്.
എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതിക്ക് വിദേശത്ത് പോകാന്‍ അനുമതി ഇല്ല. പാസ്പോര്‍ട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം.
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പോക്സോ കേസ് പ്രതി മുകേഷ് എം നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. ടി എസ് പ്രദീപ് കുമാറിനെ സ്‌കൂള്‍ മാനേജറാണ് സസ്‌പെന്റ് ചെയ്തത്.
കൊല്ലം പോരുവഴിയില്‍ ഓട്ടിസം ബാധിതയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍. 49 കാരനായ അന്‍ഷാദാണ് പിടിയിലായത്. പിന്നീട് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്‍ഷാദിനെ പൊലീസ് പിടികൂടിയത്. ശൂരനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വയനാട് കല്‍പ്പറ്റയില്‍ അച്ഛനൊപ്പം കൂണ്‍ പറിക്കാന്‍ പോയ ഒന്നര വയസുകാരിക്ക് നേരെ അജ്ഞാത മൃഗത്തിന്റെ ആക്രമണം. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചന്‍ ഹംസ (63) യാണ് മരിച്ചത്. കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം.
ദേശീയം
ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായി കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്.
മേഘാലയയില്‍ ഹണിമൂണിനെത്തിയ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക മൊഴി. പൊലീസ് അറസ്റ്റ് ചെയ്ത നവവധു സോനം രഘുവന്‍ശിയുടെ കാമുകന്റെ മൊഴിയാണ് പുറത്ത് വന്നത്. ഭര്‍ത്താവിനെ കൊല്ലണമെന്ന് മാത്രമല്ല സോനം ആവശ്യപ്പെട്ടതെന്നും എങ്ങനെ കൊലപാതകം മൂടി വയ്ക്കണമെന്നുള്ള ആശയം കൂടിയായാണ് കാമുകനായ രാജ് കുഷ്വാഹയ്ക്ക് സോനം നല്‍കിയത്.
അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിന് പൊലീസില്‍ നിന്ന് ക്രൂര പീഡനം നേരിട്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ സ്വര്‍ണഖനി പ്രവര്‍ത്തനത്തിന് സജ്ജമായി. ആന്ധ്രാപ്രദേശിലെ ജോന്നാഗിരിയിലാണ് സ്വര്‍ണഖനിയില്‍ ഖനനം ആരംഭിക്കുക. കുര്‍ണൂല്‍ ജില്ലയിലെ ജോന്നാഗിരി ഗ്രീന്‍സ്റ്റോണ്‍ ബെല്‍റ്റിലാണ് ഖനി സ്ഥിതി ചെയ്യുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ മറുപടിക്കായി പ്രിയങ്കയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യാ ഹരിദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. രണ്ടു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
മഹാകുംഭമേളയില്‍ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം യുപി സര്‍ക്കാരിന്റെ കണക്കിനേക്കാള്‍ ഇരട്ടിയിലധികം വരുമെന്ന് ബിബിസി അന്വേഷണ റിപ്പോര്‍ട്ട്. 37 പേര്‍ മരിച്ചെന്നാണ് യുപി സര്‍ക്കാര്‍ പറഞ്ഞതെങ്കിലും 82 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
സ്‌കൂള്‍ ഫണ്ടില്‍ കേന്ദ്രത്തിന് നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി. ആര്‍ ടി ഇ നിയമത്തിന്റെ പരിധിയിലെ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അനുവദിക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന് സ്വതന്ത്രമായി നിലനില്‍പ്പുണ്ടെന്നും സമഗ്ര ശിക്ഷാ പദ്ധതി ചട്ടങ്ങളുമായി ഇത് ബന്ധിപ്പിക്കരുത് എന്നും കോടതി ചൂണ്ടികാട്ടി.
അന്തർദേശീയം
ഗാസയിലെ ഇസ്രയേല്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി. എസ് എഫ് ഐ ദില്ലി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വതിലാണ് മാര്‍ച്ച് നടത്തിയത്.
ഓസ്ട്രിയയിലെ ഹൈസ്‌കൂളിലെ വെടിവയ്പ്പില്‍ ഒമ്പത് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റതായി പൊലീസ്. ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാല്‍ തീര്‍ച്ചയായും കലാപനിയമം ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘രാജ്യത്തെ വെറുക്കുന്നവരാണ് അവരെന്നും സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ തന്നെ നേരിടുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതിഷേധക്കാര്‍ക്ക് താക്കീത് നല്‍കി.
കായികം
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമായുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്നുതുടക്കം. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഫൈനലാണിത്. കഴിഞ്ഞതവണ ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് കിരീടംനേടിയിരുന്നു.








