തിരുവനന്തപുരം. കേരളതീരത്ത് തുടർച്ചയായി ഉണ്ടാകുന്ന കപ്പലപകടങ്ങളിൽ സംസ്ഥാന സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. കപ്പലപകടങ്ങളിൽ കേസെടുക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ നാളെ പ്രതിഷേധം സംഘടിപ്പിക്കും. വിഷയം രാഷ്ട്രീയമായി ഉയർത്താനാണ് കോൺഗ്രസ് തീരുമാനം.
കേരളതീരത്ത് തുടർച്ചയായി രണ്ട് കപ്പൽ അപകടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ പ്രതിഷേധം. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് കോൺഗ്രസ് നിലപാട്. സർക്കാർ ഈ വിഷയത്തെ ഗൗരവത്തിൽ കാണാത്തതിൽ ആണ് കോൺഗ്രസിന്റെ പ്രതിഷേധം. എം.എസ്.സി എൽസ 3 കമ്പനിക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടെന്ന തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി.
തീരദേശ ജില്ലകളിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ പ്രകടനം നടത്തും. അപകടങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് ബി.ജെ.പിയും രംഗത്തെത്തി.
തീരദേശ മേഖല കേന്ദ്രീകരിച്ച് സർക്കാരിനെതിരെ പ്രചരണം ശക്തമാക്കാൻ ആണ് കോൺഗ്രസിന്റെയും ബിജെപിയുടെയും തീരുമാനം