എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളി വനിതയായി ശ്രീഷ

51
Advertisement

എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിതയായി ശ്രീഷ രവീന്ദ്രന്‍. ഷൊര്‍ണൂര്‍ കണയംതിരുത്തിയില്‍ ചാങ്കത്ത് വീട്ടില്‍ സി. രവീന്ദ്രന്റെ മകളായ ശ്രീഷയാണ് നേട്ടം സ്വന്തമാക്കിയത്. ഏപ്രില്‍ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്.
5,300 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും 6,900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം വരെയുള്ള ആദ്യ ഘട്ടം ഏപ്രില്‍ 25ന് പൂര്‍ത്തിയാക്കി. മേയ് 15 നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. പിറ്റേന്ന് 6,400 മീറ്റര്‍ ഉയരമുള്ള ക്യാമ്പ് രണ്ടിലെത്തി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം തീയതി വെറും അഞ്ചരമണിക്കൂര്‍ കൊണ്ട് 7,100 മീറ്റര്‍ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിലെത്തി. 19ന് പുലര്‍ച്ചെ മൂന്നുമണിക്ക് 7,920 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-4 ലേക്കും അവിടെനിന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്കുമുള്ള യാത്ര. അതിശക്തമായ ഹിമക്കാറ്റില്‍ 11 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ മേയ് 20ന് രാവിലെ 10.30ന് ലക്ഷ്യത്തിലെത്തി.
ഇന്ത്യയിലും നേപ്പാളിലുമായി 6,000 മീറ്റര്‍ ഉയരമുള്ള 7 കൊടുമുടികളും, 7,000 മീറ്റര്‍ ഉയരമുള്ള രണ്ട് കൊടുമുടികളും ഉള്‍പ്പെടെ 15 ഓളം ഹിമാലയന്‍ കൊടുമുടികള്‍ ശ്രീഷ കീഴടക്കിയിട്ടുണ്ട്. എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന റെക്കോർഡ് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫിനാണ്.

Advertisement