പാളയം കണ്ണിമേറാ മാർക്കറ്റ്: ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ഒഴിപ്പിക്കൽ നടപടികൾക്ക് മുൻപ് പാലിച്ചു എന്ന് ഉറപ്പാക്കുന്ന റിപ്പോർട്ട് നൽകുവാൻ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.

135
Advertisement

തിരുവനന്തപുരം. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ 22/4/2025 ലെ വിധി പാലിച്ചു എന്ന് ഉറപ്പാക്കുന്ന റിപ്പോർട്ട് നൽകുവാൻ കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പരസ്യമായ ലംഘനം നടത്തിക്കൊണ്ട് ജൂൺ രണ്ടിനും തുടർന്നുള്ള ദിവസങ്ങളിലും പാളയം കണ്ണിമേറാ മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളിലെ പൂട്ടുകൾ തല്ലി പ്പൊട്ടിച്ച് സാധന സാമഗ്രികൾ വലിച്ചു പുറത്തിട്ട് വൻ പോലീസ് സന്നാഹത്തോടു കൂടി ഇടിച്ചു നിരത്തൽ നടപടിയുമായി മുന്നോട്ടുപോയ നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ പാളയം കണ്ണിമേറാ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജെ. റജാസ് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ സി. ഉണ്ണികൃഷ്ണൻ മുഖേന സമർപ്പിച്ച കോടതി അലക്ഷ്യ കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

കച്ചവടക്കാരെ പുതിയ താൽക്കാലിക കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനു മുൻപ് അവിടെയുള്ള മാലിന്യം പൂർണ്ണമായും മാറ്റണമെന്നും, വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കണമെന്നും ആയത് ഉറപ്പാക്കിയിട്ട് അതിന്റെ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

മാലിന്യകൂമ്പാരത്തോട് ചേർന്ന് നിർമ്മിച്ച വായു സഞ്ചാരവും, വെളിച്ചവും, സുരക്ഷയുമില്ലാത്ത താൽക്കാലിക കെട്ടിടത്തിലേക്ക് വ്യാപാരികളെ ഭീഷണിപ്പെടുത്തി മാറ്റുവാൻ നഗരസഭ നടപടികൾ ആരംഭിച്ചപ്പോഴാണ് വ്യാപാരികൾ ഹൈകോടതിയെ സമുപിച്ചത്. തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്ന യാതൊരു കാര്യങ്ങളും പാലിക്കാതെ, വൻ പോലീസ് സന്നാഹത്തിന്റെ ബലത്തിൽ കച്ചവടക്കാരെ ബലമായും ഭീഷണിപ്പെടുത്തിയും മാറ്റുവാനുള്ള ശ്രമം നഗരസഭാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതിനാലാണ് വ്യാപാരികൾക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് മേൽ മുഖം തിരിക്കുന്ന നഗരസഭാ സെക്രട്ടറിയുടെ ധാർഷ്ട്യം, ഹൈക്കോടതി ഉത്തരവിന്റെ ലംഘനം വരെ എത്തിനിൽക്കുന്നത് ബന്ധപ്പെട്ടവർ കാണാതിരിക്കുന്നതും, പൊതുസമൂഹത്തിന് വലിയ ആശങ്കയാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് പോലിസിന് നൽകിയിട്ടും യാതൊരു വിലയും കൽപ്പിക്കാതെ കോർപ്പറേഷൻ സെക്രട്ടറിയുടെ കോടതി അലക്ഷ്യത്തിന് കുട പിടിക്കുന്ന നടപടിയും അപലപനീയമാണ്. പ്രസ്തുത വിധിയുടെ പകർപ്പ് ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥന്മാർക്ക് രേഖാമൂലം നൽകിയിട്ടുണ്ട്. തുടർന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായാൽ കോടതി അലക്ഷ്യ കേസിൽ പോലീസ് ഉദ്യോഗസ്ഥരെയും കക്ഷിയാക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരുപറ്റം ചെറുകിട വ്യാപാരികളുടെ ജീവിത പ്രശ്നമാണെന്ന് ബന്ധപ്പെട്ടവർ ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു.

Advertisement