രണ്ടാഴ്ചക്കിടെയുണ്ടായ രണ്ട് വലിയ കപ്പല്‍ അപകടങ്ങള്‍ കേരളത്തിന്റെ തീരദേശ സുരക്ഷയേയും പരിസ്ഥിതിയേയും ബാധിക്കുന്ന സംഭവങ്ങളാണ്. തുടര്‍ച്ചയായി കപ്പല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് വലിയ ആശങ്കയ്ക്കും ഇടനല്‍കുന്നു.
ഇന്ന്, ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 85 കിലോമീറ്ററോളം ഉള്‍ക്കടലില്‍ സിംഗപ്പൂര്‍ പതാക വഹിക്കുന്ന ചൈനീസ് ചരക്കുകപ്പലായ ‘വാന്‍ ഹായ് 503’ന് തീപിടിച്ചതാണ് ഒടുവിലെ അപകടം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണിത്. കപ്പലില്‍ 22 തൊഴിലാളികളുണ്ടായിരുന്നതായും, ഇതില്‍ 18 പേര്‍ കടലിലേക്ക് ചാടിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ചേര്‍ന്ന് നടത്തിവരികയാണ്.
കപ്പലില്‍ ഏകദേശം 650 കണ്ടെയ്നറുകളുണ്ടായിരുന്നതില്‍ 50 എണ്ണം കടലില്‍ പതിച്ചതായാണ് പ്രാഥമിക വിവരം. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും സൂചനയുണ്ട്. ഈ അപകടത്തെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഐ.സി.ജി.എസ് സാചേത്, അര്‍ണവേഷ്, സമുദ്ര പ്രഹരി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകളും നാവിക സേനയുടെ ഐ.എന്‍.എസ് സൂറത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. തീരത്തേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് ചികിത്സ ഒരുക്കാന്‍ കോഴിക്കോട്, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെയ് 24ന് കൊച്ചി തീരത്തുണ്ടായ ‘എം.എസ്.സി എല്‍സ 3’ എന്ന ചരക്കുകപ്പലിന്റെ അപകടം വലിയ പാരിസ്ഥിതിക ആശങ്കകളാണ് ഉയര്‍ത്തിയത്. 643 കണ്ടെയ്നറുകളുമായി സഞ്ചരിച്ചിരുന്ന ഈ കപ്പല്‍ മുങ്ങുകയും, അതിലെ കണ്ടെയ്നറുകള്‍ കേരളത്തിന്റെ തീരങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഈ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കപ്പലില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നതായി പിന്നീട് വ്യക്തമായി. ഇതില്‍ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ 12 കണ്ടെയ്നറുകളും റബര്‍ കലര്‍ത്തിയ രാസമിശ്രിതം അടങ്ങിയ ഒരു കണ്ടെയ്നറും ഉള്‍പ്പെട്ടിരുന്നു. ഇവയെല്ലാം കപ്പലിനുള്ളില്‍ തന്നെയായിരുന്നുവെന്നും തീരത്തെത്തിയ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, കടലില്‍ എണ്ണയുടെ അംശം കലര്‍ന്നിട്ടുണ്ടെന്നും അത് നിയന്ത്രണ വിധേയമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ അപകടത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടായി. സര്‍ക്കാര്‍ ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും ആറ് കിലോ അരിയും സഹായമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,498 കുടുംബങ്ങള്‍ക്കാണ് ഈ സഹായം ലഭിക്കുക.
ഈ രണ്ട് അപകടങ്ങളും കേരളത്തിന്റെ തീരദേശ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും സമുദ്രഗതാഗതത്തി സെന്റെ അപകടസാധ്യതകളെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങളും സുരക്ഷാ നടപടികളും അനിവാര്യമാണെന്ന് ഈ സംഭവങ്ങള്‍ അടിവരയിടുന്നു.