പണത്തിന് വേണ്ടിയല്ല, സ്‌നേഹം തേടിയാണ് പത്തോളം വിവാഹം കഴിച്ചതെന്ന് രേഷ്മ

3255
Advertisement

പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കുടുങ്ങിയ കാഞ്ഞിരമറ്റംകാരി രേഷ്മ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മുന്നില്‍ കണ്ണീര്‍ ചാലിച്ച കഥയാണ് അവതരിപ്പിച്ചത്. കേട്ടവരെല്ലാം ആ കഥയില്‍ വീണു. ഒടുവില്‍ തിരുവനന്തപുരത്തെ പഞ്ചായത്തംഗമാണ് രേഷ്മയുടെ കള്ളക്കഥ പൊളിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. താന്‍ ഈ തട്ടിപ്പ് നടത്തിയത് സ്നേഹം തേടിയാണെന്നാണ് രേഷ്മ പറയുന്നത്. 
സ്നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്ക് പോയതെന്നും, തന്നെ ജയിലിൽ അടയ്ക്കണമെന്നും രേഷ്മ പൊലീസിനോടു പറഞ്ഞതായാണ് വിവരം.  അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന രേഷ്മയെ ചോദ്യം ചെയ്താലേ വിവാഹത്തട്ടിപ്പിനു പിന്നിലെ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകൂ.  സംസ്കൃതം ന്യായത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാർച്ച് ഒന്നിന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു. രേഷ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
2014ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ൽ വിവാഹം ചെയ്തു.
ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു. വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണു വിവരം. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവർക്ക് ഇതിനിടയിൽ ഒരു മകനും ജനിച്ചു. പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു.

നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനായി 5ന് തിരുവനന്തപുരത്തേക്ക് രേഷ്മ എത്തിയത് വിവാഹവാഗ്ദാനം നൽകിയിരുന്ന കോട്ടയം സ്വദേശിക്കൊപ്പമാണ്. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിലൂടെയാണ് പഞ്ചായത്തംഗം രേഷ്മയെ പരിചയപ്പെട്ടത്. പഞ്ചായത്ത് അംഗം സുഹൃത്തിന്റെ വീട്ടിലാണ് രേഷ്മയെ താമസിപ്പിച്ചത്. പ്രതിശ്രുത വധുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്തിന്റെ ബന്ധുക്കൾ രേഷ്മ വിതുരയിലെ ബ്യൂട്ടിപാർലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതിൽ മറ്റെ‌ാരാളുമായുള്ള വിവാഹത്തിന്റെ രേഖകൾ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. 

Advertisement