തിരുവനന്തപുരം: അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്രവും കേരളവും തമ്മിൽ ധാരണയായെങ്കിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിൽ അവ്യക്തത ബാക്കി. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുന്ന കാര്യത്തിലായിരുന്നു കേരളവും കേന്ദ്രവും തമ്മിൽ പ്രധാന തർക്കം.
ഇതിനായി കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അനുകൂലിച്ചില്ല. പകരം ത്രികക്ഷി കരാറിൽ ഒപ്പിടാൻ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കേരളവും വഴങ്ങിയില്ല. എന്നാൽ, ഇപ്പോൾ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചതുതന്നെ വലിയ നേട്ടമാണെന്നും പദ്ധതിയുടെ സാമ്പത്തികവശം സംബന്ധിച്ചു വിദഗ്ധ സംഘം കൂടി വന്നശേഷം തുടർചർച്ചകളുണ്ടാകുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
പദ്ധതിക്കായി ജൂലൈയിൽ ഭൂമിയേറ്റെടുത്തു തുടങ്ങണമെങ്കിൽ അടച്ചുപൂട്ടിയ ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ പുനരാരംഭിക്കണം. ഇതിനായി പുതിയ വിജ്ഞാപനം ഇറക്കണം. ചെങ്ങന്നൂർ – പമ്പ പദ്ധതിയുടെ പകുതി ചെലവു വഹിക്കുമോയെന്നു ചോദിച്ചു കേരളത്തിനു റെയിൽവേ നേരത്തേ കത്തു നൽകിയിരുന്നു. ശബരി പാതയ്ക്ക് 1905 കോടി രൂപ കണ്ടെത്താൻ പ്രയാസപ്പെടുന്ന കേരളം ചെങ്ങന്നൂർ –പമ്പയുടെ പകുതി വിഹിതമായ 3300 കോടി രൂപ നൽകുന്ന കാര്യത്തിൽ മറുപടി നൽകിയിരുന്നില്ല. ശബരിമല സീസണിൽ മാത്രം യാത്രക്കാരെ ലഭിക്കുന്ന ചെങ്ങന്നൂർ – പമ്പ പാത റെയിൽവേ സ്വന്തം ചെലവിൽ നിർമിക്കുന്നതിൽ എതിർപ്പില്ലെങ്കിലും മുഖ്യപരിഗണന അങ്കമാലി – എരുമേലി പദ്ധതിക്കു നൽകണമെന്നായിരുന്നു സംസ്ഥാനം തുടർച്ചയായി ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം കേന്ദ്രം അംഗീകരിച്ചതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സർക്കാർ.
കേരളത്തിന് ആവശ്യം 14 പട്ടണങ്ങൾക്കു പ്രയോജനം ചെയ്യുന്ന അങ്കമാലി – എരുമേലി പദ്ധതിയാണെന്നു കേന്ദ്രത്തിനു ബോധ്യപ്പെട്ടതായി മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. പദ്ധതിച്ചെലവിന്റെ 30% ഭൂമിയേറ്റെടുക്കാൻ വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീടു നടക്കും. സംസ്ഥാനത്തു മൂന്നും നാലും പാത പദ്ധതികളുമായി റെയിൽവേ മുന്നോട്ടുപോകുമെന്നു റെയിൽവേ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . പുതിയ ട്രെയിനുകളോടിക്കാൻ കഴിയാത്ത വിധം കേരളത്തിലെ റെയിൽവേ പാതകളുടെ വിനിയോഗശേഷി തീർന്നുകഴിഞ്ഞു. മറ്റു സ്ഥലങ്ങളിലെല്ലാം റെയിൽവേ മൂന്നും നാലും പാതകൾ നിർമിക്കുന്നുണ്ട്. കേരളത്തിലും അതു നടപ്പാക്കണമെന്നാണു സർക്കാർ നിലപാട്. എറണാകുളം – ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.