കൊച്ചി. കിറ്റക്സ് എംഡി സാബു എം ജേക്കബും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്നു. ആന്ധ്രയിൽ നിക്ഷേപം നടത്തുവാനുള്ള ക്ഷണവുമായി ആന്ധ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്ത് ഇന്നലെ എത്തിയിരുന്നു. സംസ്ഥാനത്തെ വ്യവസായ വകുപ്പിനെ സാബു എം ജേക്കബ് ഇന്നലെ വിമർശിച്ചു. ഇതിനെ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സാബു എം ജേക്കബിന് മറുപടി നൽകി.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കിറ്റക്സ് എംഡി സാബു എം ജേക്കബും സർക്കാരും തമ്മിലുള്ള തർക്കം മൂർച്ഛിക്കുകയാണ്. തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ക്ഷണവുമായി ആന്ധ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി എസ് സവിത കിഴക്കമ്പലത്ത് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ആന്ധ്ര മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട സാബു ജേക്കബ് കേരളത്തിന്റെ വ്യവസായ വകുപ്പിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിനെതിരെ മറുപടിയുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടു.
മനസ്സമാധാനം ലഭിക്കണമെങ്കിൽ സാബു ജേക്കബ് സ്വയം വിചാരിക്കണം എന്ന മന്ത്രിയുടെ പ്രസ്താവനയാണ് സാബു ജേക്കബിനെ വീണ്ടും പ്രകോപിപ്പിച്ചത്.
10,000 ത്തിൽ പരം വരുന്ന തൊഴിലാളികളെ ഓർക്കുന്നത് കൊണ്ട് മാത്രമാണ് കിഴക്കമ്പലത്ത് നിലവിലുള്ള വ്യവസായം മറ്റ് സംസ്ഥാനങ്ങളിലെ കൊണ്ടുപോകാത്തത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെ വ്യക്തിപരമായി തന്നെ കടന്ന് ആക്രമിച്ച സാബു ജേക്കബ് സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താൻ ചിന്തിക്കുന്നില്ല എന്നും വ്യക്തമാക്കി.