കൊച്ചി. അധ്യാപകരിൽ നിന്നും കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകൻ പിടിയിൽ.റീ അപ്പോയ്ന്റ്മെന്റ് ഓർഡർ നൽകുന്നതിന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ വടകര സ്വദേശി വിജയനാണ് പിടിയിലായത്.
ഇന്ന് ഉച്ചയോടെയാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് സമീപം കോഴിക്കോട് വടകര സ്വദേശി വിജയൻ കോട്ടയം വിജിലൻസ് സംഘത്തിന്റെ പിടിയിലാകുന്നത്. കോട്ടയം പാലാ തീക്കോയിലെ എയ്ഡഡ് സ്കൂൾ അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടുന്നത് . റീ അപ്പോയിന്റ്മെന്റ് ഓർഡർ നൽകുന്നതിന് ഒന്നരലക്ഷം രൂപ കൈക്കൂലിയായി മൂന്ന് അധ്യാപകരോട് ആവശ്യപ്പെട്ടു . സ്കൂളുകളിൽ നിയമിക്കപ്പെട്ടെങ്കിലും സാങ്കേതികമായി നിയമന പ്രശ്നം അനുഭവിക്കുന്ന അധ്യാപകരാണ് ഇയാളുടെ പ്രധാന ഇരകൾ. കീഴൽ യു.പി.സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു വിജയൻ. സെക്രട്ടറിയേറ്റിലെ ജീവനക്കാർ മുഖാന്തരം നിയമന ഉത്തരവ് വേഗത്തിൽ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ഇയാൾ 2 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഒന്നര ലക്ഷം നൽകിയാൽ മതിയെന്നായി. ഹൈക്കോടതി ജംഗ്ഷനിലെത്താൻ പറഞ്ഞ വിജയൻ
പിന്നീട് വാട്ടർ മെട്രോയിലെത്താൻ ആവശ്യപ്പെട്ടു.പരാതിക്കാരൻ ഇക്കാര്യങ്ങളെല്ലാം വിജിലൻസിനെ അറിയിച്ചതിനാൽ വിജിലൻസിന്റെ അറിവോടെയാണ് കെണി ഒരുക്കിയത്. പണം കൈമാറി ഉടനെ വിജിലൻസ് വിജയനെ പിടികൂടി. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണത്തിലേക്കാണ് കടന്നിരിക്കുന്നത്. മുൻപും നിരവധിതവണ അധ്യാപകരെ ഇയാൾ കബളിപ്പിച്ചതായി വിവരങ്ങളുണ്ട്.