കാർ ഓടയിലേക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവം: കാറിൽ കഞ്ചാവ്; ‌കാറുടമയും സുഹൃത്തും അറസ്റ്റിൽ

529
Advertisement

കോട്ടയം/പാലാ: പാലാ – തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിക്കു സമീപം ബുധനാഴ്ച വൈകിട്ടുണ്ടായ കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാറുടമ അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫ് (32), വെള്ളൂർ കൊച്ചുകരീത്തറ കെ.ആർ.രഞ്ജിത്ത് (36) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

അപകടത്തിൽപെട്ട കാറിൽനിന്ന് ആറു ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണു ജോജോയെ പിടികൂടിയത്. തൊടുപുഴ ഭാഗത്തുനിന്നു വരുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കാർ അമിതവേഗത്തിൽ മനഃപൂർവം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കാറോടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചതായി തെളിഞ്ഞെന്നും പൊലീസ് അറിയിച്ചു.കാർ ഓടയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ആർപ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തിൽ ജോസ്‌ന (37) ആണു മരിച്ചത്. കാറിൽ ജോജോയ്ക്കും രഞ്ജിത്തിനും മരിച്ച ജോസ്നയ്ക്കും ഒപ്പമുണ്ടായിരുന്ന ആർപ്പൂക്കര കുന്നുകാലയിൽ നീതു സനീഷ് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മെഡിക്കൽ റെപ്പുമാരായ നാലുപേരും തൊടുപുഴയിലെ ആശുപത്രികളിൽ പോയശേഷം പാലായിലേക്കു മടങ്ങുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

Advertisement