സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായിരുന്ന കൊല്ലം സുധി വിടപറഞ്ഞിട്ട് രണ്ടുവർഷം പൂർത്തിയാകുന്നു. 2023 ജൂൺ അഞ്ചിനായിരുന്നു തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ച് നടന്ന വാഹനാപകടത്തിൽ കൊല്ലം സുധി മരണമടയുന്നത്. സുധിയുടെ മരണത്തിനു ശേഷം താരത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഭാര്യ രേണുവും രണ്ടു മക്കളും അനാഥരായി.
ജീവിക്കാൻ വേണ്ടി ഹ്രസ്വചിത്രങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും അഭിനയത്തിൽ സജീവമാവുകയാണ് സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ ചരമദിനത്തിൽ തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും പറ്റി രേണു തുറന്നുപറഞ്ഞ വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ യഥാർഥ പേര് രേഷ്മ തങ്കച്ചൻ എന്നാണെന്നും വീട്ടിൽ വിളിക്കുന്ന രേണു എന്ന പേര് സുധിക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് അതു വിളിച്ചതെന്നും മെയിൻസ്ട്രീംവൺ ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു പറയുന്നു. സുധി എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ വിദ്വേഷ കമന്റ് ഇടുന്നവർക്കും രേണുവിന്റെ കയ്യിൽ മറുപടിയുണ്ട്. സുധി തന്റെ ഭർത്താവാണ്, തനിക്ക് മാത്രമേ ആ പേര് ഉപയോഗിക്കാൻ അർഹതയുള്ളൂ. ആര് പറഞ്ഞാലും രേണു സുധി എന്ന പേര് മാറ്റില്ലെന്നും ഇനിയൊരു വിവാഹമുണ്ടായാൽ മാത്രമേ സുധി എന്ന പേര് മുറിച്ചു മാറ്റൂ എന്നും രേണു സുധി പറയുന്നു. തങ്ങൾ വിവാഹിതരായിരുന്നില്ല എന്ന് പറഞ്ഞവരുടെ മുന്നിലേക്ക് സ്‌പെഷൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരായത്തിന്റെ സർട്ടിഫിക്കറ്റ് ഉയർത്തിക്കാട്ടിയായിരുന്നു രേണുവിന്റെ പ്രതികരണം.
‘‘സുധി ചേട്ടൻ എന്നെ മകളെപ്പോലെ ആണ് കണ്ടിരുന്നത്. ഞാൻ പറഞ്ഞിട്ടുണ്ട് ചേട്ടാ വല്ലപ്പോഴുമെങ്കിലും നിങ്ങൾ എന്നെ ഭാര്യയായി കാണൂ. അപ്പൊൾ പറയും, വാവൂട്ടാ എനിക്കത് പറ്റില്ല നീ എന്റെ മോളാ. ഞങ്ങൾ അതിന്റെ പേരിൽ വഴക്ക് കൂടുമായിരുന്നു. വാവൂട്ടാ എന്ന വിളിയിൽ തന്നെ ഉണ്ടായിരുന്നു ആ സ്നേഹം. മരണം വരെ അങ്ങനെയായിരുന്നു. ഞങ്ങൾ പ്രണയത്തിലായിട്ട് മൂന്നാലു മാസം കഴിഞ്ഞിട്ടാണ് വിവാഹം. സുധിച്ചേട്ടൻ എന്നെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പിന്നീട് അവർ തീരുമാനിച്ചു ഇവരെ ഇങ്ങനെ വിറ്റാൽ പറ്റില്ല. ബ്യൂഗിൾ വായിക്കുന്ന മനോജേട്ടൻ ആണ് വിവാഹം നടത്താൻ മുൻകൈ എടുത്തത്. കിച്ചു ആണ് താലി മേടിച്ചു തന്നത്. ഞങ്ങൾ തമ്മിൽ സ്നേഹമാണെന്ന് അറിഞ്ഞു, ഇനി എന്താണന്നു താമസിപ്പിക്കുന്നത്, നമുക്ക് കല്യാണം നടത്താം എന്ന് അവർ പറഞ്ഞു. ഒരു ചടങ്ങ് പോലെ അവിടെ വച്ചു കല്യാണം നടത്തി. ഞാൻ എന്റെ അധികം സുഹൃത്തുക്കളോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടിനോട് പറഞ്ഞു കല്യാണം കഴിഞ്ഞിട്ടാണ് പറഞ്ഞത്. ഞാൻ ആരോടും അങ്ങോട്ട് കേറി പറയില്ല എന്നോട് കുത്തികുത്തി ചോദിക്കുമ്പോ ആണ് പറയുന്നത്. എന്റെ സന്തോഷമാണ് വലുത് എന്നാണ് അവൾ പറഞ്ഞത്.
അന്ന് ഞാൻ ഐഡിയയിൽ കസ്റ്റമർ കെയറിൽ വർക്ക് ചെയ്യുകയാണ്. മച്ചാൻ വർഗീസ് ചേട്ടന്റെ വീട്ടിൽ ഞാൻ പേയിങ് ഗസ്റ്റ് ആയി നിന്നിട്ടുണ്ട്. അവിടുത്തെ ആന്റിയുമായി നല്ല സൗഹൃദം ആണ്. ഞാൻ വീട്ടിൽ നിന്ന് കള്ളം പറഞ്ഞാണ് സുധി ചേട്ടനെ കാണാൻ പോയിരുന്നത്. ആന്റിയുടെ വീട്ടിൽ പോവുകയാണ് എന്നുപറഞ്ഞ് സുധിച്ചേട്ടനെയും മോനെയും കാണാൻ പോകും. എന്നിട്ട് ഞങ്ങൾ മൂന്നും കൂടി കറങ്ങാൻ പോയി തിരിച്ചുവന്ന് റൂമിൽ താമസിക്കും. പിറ്റേന്ന് അവർ അവരുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലും പോകും. അന്ന് കിച്ചു ആറാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഞാൻ ചെന്ന് അവനെ കുളിപ്പിക്കും, പാട്ടുപാടി ഉറക്കും. ഞാൻ വാങ്ങിക്കൊടുത്ത ഷർട്ട് ഇട്ടു അവന്റെ ഒരു ഫോട്ടോ ഉണ്ട്. ഞങ്ങൾ വീഗാലാന്റിൽ പോയപ്പോൾ ഒരു ചേച്ചി ചോദിച്ചു ഇത് മോന്റെ ചേച്ചിയാണോ എന്ന് അപ്പോൾ അവൻ പറഞ്ഞു, ഇതെന്റെ അമ്മയാണ്. കല്യാണത്തിന് മുൻപും അവൻ എന്നെ അമ്മ എന്നാണ് വിളിച്ചിരുന്നത്. സുധി ചേട്ടൻ തന്നെയാണ് നീ ഇല്ലാതെ എനിക്ക് പറ്റില്ല, നമുക്ക് കല്യാണം കഴിക്കണം എന്ന് പറഞ്ഞത്.
ഞങ്ങൾ മൂന്നു കൂട്ടുകാരെപ്പോലെ ആയിരുന്നു. എല്ലാ കാര്യങ്ങളും തമ്മിൽ ഷെയർ ചെയ്യും. കിച്ചു മാത്രം മതി മകനായിട്ട് എന്നുകരുതി ഇരിക്കുകയായിരുന്നു ഞങ്ങൾ. സുധിച്ചേട്ടൻ പറഞ്ഞിരുന്നു നമുക്ക് കിച്ചുമാത്രം മതി വേറെ കുഞ്ഞുങ്ങൾ വേണ്ട, ഞാൻ പറഞ്ഞു സുധിച്ചേട്ടൻ പറയുന്നതുപോലെ തന്നെ എനിക്ക്. കിച്ചുവിന് വേണ്ടി ഞാൻ എല്ലാം ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. പക്ഷേ കിച്ചു ആണ് പറഞ്ഞത് അച്ഛാ അമ്മേ എനിക്കൊരു അനിയനെ വേണം. അപ്പോഴാണ് കുഞ്ഞിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചത്. സുധിച്ചേട്ടൻ പെൺകുട്ടി എന്നാണ് ആഗ്രഹിച്ചത്, പക്ഷേ കിച്ചു ആഗ്രഹിച്ചതുപോലെ ഞങ്ങൾക്ക് ഒരു ആൺകുട്ടി തന്നെ ഉണ്ടായി. അന്നും ഇന്നും എനിക്ക് കിച്ചു ആണ് എന്റെ ആദ്യത്തെ കുട്ടി. അനിയൻ ഉണ്ടായപ്പോൾ അവന് വലിയ സന്തോഷമായി.
രേഷ്മ തങ്കച്ചൻ എന്നാണ് എന്റെ ഒഫിഷ്യൽ പേര്. ഞങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിൽ രേഷ്മ തങ്കച്ചൻ എന്നാണു പേര്. ഞാൻ ഈ സർട്ടിഫിക്കറ്റ് ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഞാനിതു കാണിക്കാൻ കാരണം സോഷ്യൽ മീഡിയ ആണ്. ഞങ്ങൾ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല എന്ന് പറയുന്നവർക്ക് കാണാൻ. നിയമപരമായി എന്നെ മാത്രമേ സുധിചേട്ടൻ കല്യാണം കഴിച്ചിട്ടുള്ളൂ. അതിന്റെ തെളിവ് ആണിത്. ഇതിൽ വരന്റെ പേര് സുധി എന്നും വധുവിന്റെ പേര് രേഷ്മ എന്നുമാണ്. സാക്ഷികൾ എന്റെ ചേച്ചിയുടെ ഭർത്താവും എന്റെ അമ്മയുടെ അനുജത്തി ബിന്ദു സെബാസ്റ്യനും അമ്മയുടെ ആങ്ങള ആശിഷ് ജോയിയുമാണ്.
ഫോർത്ത് ഷെഡ്യൂൾ സ്പെഷൽ മാരേജ് ആക്ട് 1954 പ്രകാരമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. ഇതിൽ കൂടുതൽ തെളിവൊന്നും വേണ്ടല്ലോ സുധിച്ചേട്ടന്റെ ഭാര്യയാണെന്ന് പറയാൻ. ഈ രേഷ്മ തന്നെയാണ് രേണു സുധി. വീട്ടുകാർ ഇട്ട പേര് രേണു. സ്കൂളിൽ ഒരു ടീച്ചർ ഇട്ട പേരാണ് രേഷ്മ. സുധിച്ചേട്ടന് രേണു എന്ന പേരാണ് ഇഷ്ടം. അതുകൊണ്ട് ഞാൻ രേണു സുധി എന്ന പേര് തന്നെ പറയുന്നു. ഞാൻ സുധിച്ചേട്ടന്റെ പേരും ഫോട്ടോയും വയ്ക്കുന്നതിനു എന്തിനാണ് കുറ്റപ്പെടുത്തുന്നത്, ഞാൻ അല്ലാതെ ആരാണ് അദ്ദേഹത്തിന്റെ പേര് വയ്ക്കുക? ഞാൻ ഇപ്പോഴും സുധി ചേട്ടന്റെ ഭാര്യ തന്നെയാണ്, ഞാൻ വേറെ വിവാഹം കഴിച്ചിട്ടില്ലല്ലോ, ഇനി വേറെ വിവാഹം കഴിക്കാൻ പോകുന്നുമില്ല എന്നാണു എന്റെ വിശ്വാസം. ഈ സർട്ടിഫിക്കറ്റ് എടുത്തു കാണിക്കേണ്ട അവസ്ഥ എനിക്ക് വന്നു. ഞാൻ സുധിച്ചേട്ടന്റെ നിയമപരമായ ഭാര്യയാണ്. അതുകൊണ്ടു ഇനിയും രേണു സുധി എന്ന് തന്നെ പറയും ഇനിയും ഫോട്ടോ വയ്ക്കും, എനിക്ക് മാത്രമേ ആ ഒരു അവകാശം ഉള്ളൂ, അതിനു നിങ്ങൾക്കെന്താണ് ? എനിക്ക് സൗകര്യമില്ല സുധിച്ചേട്ടന്റെ പേര് മാറ്റാൻ. ഞാൻ എന്ത് കാണിച്ചാലും അത് എന്റെ സൗകര്യമാണ് അതിനു മറ്റുള്ളവർക്ക് എന്ത്.
ഈ നിമിഷം വരെ എനിക്ക് പ്രണയം സുധിചേട്ടനോട് മാത്രമാണ്. ഞാൻ ഇതുവരെ വേറൊരു വിവാഹം കഴിച്ചിട്ടില്ല. എന്നോട് ആളുകൾ ചോദിച്ച് ബുദ്ധിമുട്ടിക്കുമ്പോൾ സഹികെട്ട് ഞാൻ പറയും കല്യാണം കഴിക്കുമ്പോൾ അറിയിക്കാം എന്ന്. ഞാൻ വേറെ കല്യാണം കഴിക്കില്ല എന്ന് ഇവർക്കൊക്കെ അറിയാം എങ്കിലും ചോദിച്ചോണ്ടിരിക്കുവാ. എനിക്ക് സുധിയോട് പ്രണയമാണ് ഇപ്പോഴും. മനുഷ്യർക്ക് ഉള്ളിൽ എന്തെങ്കിലും വികാരം ഒക്കെ വരും, ഞാനും മനുഷ്യനാണ്, എനിക്ക് തോന്നുന്നതെല്ലാം പബ്ലിക് ആക്കേണ്ട കാര്യമില്ല. ചിലപ്പോൾ എനിക്ക് പ്രണയമുണ്ടെന്ന് ഞാൻ എഴുതി എന്നിരിക്കും അത് എന്റെ സ്വന്തം കാര്യമാണ്. എനിക്ക് ഒരുപാട് പ്രപ്പോസൽ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സർക്കാർ ഉദ്യോഗസ്ഥൻ വന്നു, ആൾ ഡിവോഴ്സ് ചെയ്തതാണ്, ഞാൻ പറഞ്ഞു ചേട്ടാ ഞാൻ കല്യാണത്തെപ്പറ്റി ചിന്തിച്ചിട്ടില്ല. മോളെപ്പോലെ നോക്കാം എന്ന് പറഞ്ഞ് ഒരു ദുബായിക്കാരൻ വന്നു. ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല രേണു സമ്മതിച്ചാൽ മതി, കുഞ്ഞിനെപ്പോലെ നോക്കാം എന്നൊക്കെ പറയും.
ഞാൻ പറയും എനിക്ക് താല്പര്യമില്ല. ഇപ്പോൾ ഞാൻ കല്യാണത്തെപ്പറ്റി ചിന്തിച്ചിട്ടില്ല. എന്നെങ്കിലും എനിക്ക് ഇഷ്ടമായിട്ട് ഞാനൊരു വിവാഹം കഴിച്ചാൽ സുധി എന്നുള്ള പേര് മാറ്റിയല്ലേ പറ്റൂ, അങ്ങനെ വന്നാൽ മാറ്റും. എനിക്ക് ഏറ്റവും ആത്മാർഥത ഉള്ള ആള് സുധിച്ചേട്ടൻ ആണ്, വേറൊരാളുടെ ഭാര്യയായാൽ പിന്നെ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തോടുള്ള അനീതിയാണ്. ഞാനിപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്ന ആളാണ്. എനിക്ക് ഒന്നും തരാൻ ആരുമില്ല, എന്റെ കുട്ടികൾക്ക് ഒരുനേരത്തെ ആഹാരം നൽകാനായാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്.’’ രേണു സുധി പറയുന്നു.