പതിനാലര പവൻ സ്വർണ്ണം മോഷണം പോയ കേസിൽ അന്വേഷണം ചെന്നെത്തി നിന്നത് സ്വന്തം വീട്ടിൽ തന്നെ. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ യുവതി ഒരു വർഷത്തിന് ശേഷം പിടിയിലായി. പുതുപ്പള്ളി തെക്ക് മുറിയിൽ നെടിയത്ത് വീട്ടിൽ ഗോപിക ആണ് പിടിയിലായത്. പനക്കുളത്ത് സ്വദേശി സാബു ഗോപാലന്‍റെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. സാബുവിന്റെ മകന്റെ ഭാര്യയാണ് പിടിയിലായ ഗോപിക.
കിടപ്പുമുറിയിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന പതിനാലര പവൻ സ്വർണമാണ് മോഷ്ടിച്ചത്.
2024 മെയ് 10നാണ് കേസിന് ആസ്പദമായ സംഭവം. സാബുവിന്റെ വീട്ടിലെ കിടപ്പുമുറിയിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന പതിനാലര പവൻ സ്വർണം മോഷണം പോയതായി കുടുംബം പൊലീസിൽ പരാതി നൽകി. മോഷണത്തിന് പിന്നിൽ വീട്ടിലുള്ള ആരോ ആണെന്ന് സംശയം തോന്നി കുടുംബാംഗങ്ങളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ 3ന് സമാന സംഭവം ആവർത്തിച്ചപ്പോഴാണ് ഗോപിക പിടിയിലാകുന്നത്. ലോക്കറിൽ സൂക്ഷിക്കാൻ നൽകിയിരുന്ന 11 പവൻ സ്വർണം തിരികെ എടുത്തുകൊണ്ടുവരുമ്പോൾ നഷ്ടപ്പെട്ടതായി ഗോപിക പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ സ്വർണം എടുത്തത് താൻ തന്നെയാണെന്ന് ഗോപിക സമ്മതിക്കുകയായിരുന്നു.
ഒരു വർഷം മുമ്പ് കാണാതായ സ്വർണം ബന്ധുവിന്റെ സഹായത്തോടെ വിറ്റതാണെന്നും ഗോപിക മൊഴി നൽകി.