ഷബഹാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

218
Advertisement

താമരശേരി ഷബഹാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന ഇവര്‍ക്ക് പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് അവസരമൊരുക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയില്‍ എത്തിയത്.
പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ താമരശേരി പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. താമരശേരിയില്‍ വിദ്യാര്‍ഥിയായിരുന്ന ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിനാണ് ആറ് സഹ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
ഷഹബാസ് കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെ പ്രതി ചേര്‍ത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രത്തില്‍, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കും. പ്രതികളായ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളുടെ പങ്ക് സംബന്ധിച്ച് ഷഹബാസിന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ ഈ അന്വേഷണത്തില്‍ വ്യക്തത വരും.

Advertisement