സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; നടപടിയുമായി ആരോഗ്യവകുപ്പ്, മാർഗനിർദേശങ്ങൾ പുറത്തിറക്കി

212
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ തോതിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകൾ വർധിക്കാതിരിക്കുന്നതിനായി പ്രത്യേക മാർഗനിർദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണെന്നും ആരോഗ്യവകുപ്പിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആൻറിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ഇതിനിടെ, രാജ്യത്താകെയുള്ള കൊവിഡ് കേസുകൾ നാലായിരം കടന്നു. രാജ്യത്താകെ കേസുകൾ 4026 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 65 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ 19 പേർ രോ​ഗമുക്തരായി. ആക്ടീവ് കേസുകൾ 1416 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.​ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80 കാരനാണ് മരിച്ചത്. നിലവിൽ രാജ്യത്തെ കൊവിഡ് കേസുകളിൽ 35 ശതമാനവും കേരളത്തിലാണ്.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷിയുള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിറക്കിയ മാർ​ഗനിർദ്ദേശത്തിൽ പറയുന്നു.

Advertisement