തൃശ്ശൂര്‍. സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് കവർച്ചാ ശ്രമം.. പുഴക്കൽ ഹൈസൺ മോട്ടോർസിൽ ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ നാലംഗ സംഘം ആണ് അക്രമത്തിനു പിന്നിൽ.. ടൗൺ വെസ്റ്റ് പോലീസ് അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് നാലംഗ കവർച്ചാസംഘം ഷോറൂമിൽ എത്തിയത്. ഓട്ടോറിക്ഷയിൽ മുഖംമൂടി ധരിച്ചാണ് നാലുപേരും എത്തിയത്. ഈ സമയത്ത് രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെയാണ് നാലുപേരും ചേർന്ന് വായിൽ തുണി തിരുകി തൂണിൽ കെട്ടിയിട്ടത്. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോണും പിടിച്ചു വാങ്ങി. തുടർന്ന് ഷോറൂമിന്റെ ചില്ല് തകർത്ത് അകത്തു കടന്ന നാലുപേരും ഷോറൂം മുഴുവൻ പരിശോധിച്ചെങ്കിലും പണമോ മറ്റു വിലകൂടിയ സാധനങ്ങളോ ലഭിച്ചില്ല. ഇതോടെ ഇവർ വന്ന ഓട്ടോറിക്ഷയിൽ തന്നെ തിരികെ മടങ്ങി. വിവരമറിഞ്ഞെത്തിയ ടൗൺ വെസ്റ്റ് പോലീസ് ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തമിഴ് കലർന്ന മലയാളമാണ് ഇവർ സംസാരിച്ചിരുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പോലീസിനോട് പറഞ്ഞു. കവർച്ചാ ശ്രമത്തിനുശേഷം പ്രതികൾ എത്തിയ ഓട്ടോറിക്ഷ എറണാകുളം ഭാഗത്തേക്കാണ് പോയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.