പഞ്ചായത്ത് മെമ്പർ സത്യാഗ്രഹം കിടന്നു അഞ്ചുദിവസമായി മുടങ്ങിയ കറണ്ട് ഉടൻ എത്തി

2392
Advertisement

ശാസ്താംകോട്ട: പഞ്ചായത്ത് മെമ്പർ സത്യാഗ്രഹം കിടന്നു അഞ്ചുദിവസമായി മുടങ്ങിയ കറണ്ട് ഉടൻ എത്തി. ശാസ്താംകോട്ട ജംഗ്ഷന് അടുത്ത് കോടതി മുക്ക് ഭാഗത്താണ് കഴിഞ്ഞ അഞ്ചുദിവസമായി കറണ്ട് ഇല്ലാതായത്. നാട്ടുകാർ നേരിട്ടും ഫോണിലൂടെയും നിരവധി തവണ പരാതി നൽകിയിട്ടും KSEB യുടെ ഭാഗത്തുനിന്നും യാതൊരുവിധ ഉറപ്പും ലഭിച്ചിരുന്നില്ല.

പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ പലതവണ KSEB ഓഫീസിൽ നേരിട്ട് പരാതി നൽകിയിട്ടും പ്രയോജനം ഒന്നും ഉണ്ടായില്ല. കറണ്ട് ഇല്ലാതെ കിണറ്റിലെ മോട്ടർ പ്രവർത്തിപ്പിക്കാൻ പറ്റാത്തതിനാൽ മിക്ക വീടുകളിലും കുടിവെള്ളവും മുടങ്ങി. ഇൻസുലിൻ മാതിരിയുള്ള മരുന്നുകൾ വാങ്ങി സൂക്ഷിച്ചിരുന്ന വീട്ടുകാർക്ക് ഫ്രിഡ്ജ് പ്രവർത്തിക്കാത്തതിനാൽ ആയിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. കറണ്ട് പോയി ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും വീടുകളിലെ ഇൻവർട്ടർ എല്ലാം പ്രവർത്തനരഹിതമായി മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോലും പരിസരപ്രദേശങ്ങളിലെ വീടുകളെ ആശ്രയിക്കേണ്ടി വന്നു.

5 ദിവസമായിട്ടും കറണ്ട് കിട്ടാതെ വന്നപ്പോഴാണ് ശാസ്താംകോട്ട പഞ്ചായത്തിലെ പത്താം വാർഡ് മെമ്പർ ആയ ഹരികുമാർ കുന്നുംപുറത്ത് വൈകുന്നേരം അഞ്ചുമണിയോടുകൂടി ശാസ്താംകോട്ടKSEB ഓഫീസിന് ഉള്ളിൽ സത്യാഗ്രഹം കിടന്ന് പ്രതിഷേധിച്ചത്. സത്യാഗ്രഹത്തിൽ നിന്നും മെമ്പറെ പിന്തിരിപ്പിക്കുവാൻ ഉദ്യോഗസ്ഥന്മാർ പലരീതിയിൽ ശ്രമിച്ചിട്ടും പ്രദേശവാസികൾക്ക് കറണ്ട് ലഭിക്കാതെ സത്യാഗ്രഹം അവസാനിപ്പിക്കില്ല എന്ന് മെമ്പർ ശക്തമായ തീരുമാനം എടുത്തതിന്റെ ഫലമായി ഒരു മണിക്കൂറിനു ശേഷം വൈകിട്ട് ആറുമണിയോടെ കൂടി കോടതി മൂക്ക് ഭാഗത്ത് KSEB കറണ്ട് എത്തിക്കുകയും മെമ്പർ സത്യാഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ 5 ദിവസമായിട്ടുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് പരിഹാരമായി.

Advertisement