നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായ എം സ്വരാജിനെതിരെ വിമർശനവുമായി വീണ്ടും പി.വി അൻവർ. കവളപ്പാറ ഉരുൾപൊട്ടൽ സമയത്തെ ഇടപെടലുകളെക്കുറിച്ചുണ്ടായ വിവാദങ്ങളിലും അൻവർ മറുപടി പറഞ്ഞു. പോത്ത്കല്ല് പ്രദേശവാസിയായ സ്വരാജ് തന്റെ കൂടെ ചില ഫോട്ടോകൾ എടുത്തുവെന്നല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് അൻവർ ആരോപിച്ചു.
കശ്മീരും ഗാസയും പറഞ്ഞു മുസ്ലിം പിന്തുണ തേടുന്ന സ്വരാജ്, നാട്ടിലെ മുസ്ലിം പ്രശ്നത്തിനെതിരെ ഒന്നും പറയില്ലെന്ന് ആരോപിച്ച അൻവർ മുസ്ലിം പ്രശ്നങ്ങളിൽ ആര്യാടൻ ഷൗക്കത്ത് ഇടപെട്ടില്ലെന്നും പറഞ്ഞു. വെള്ളാപ്പള്ളിയുടെ വർഗീയ പ്രസംഗത്തിൽ നിലപാട് പറഞ്ഞില്ല. വി.എസിനെതിരെ സ്വരാജ് പറഞ്ഞത് നിലമ്പൂരിലെ സാധാരണ പാർട്ടി പ്രവർത്തകർ മറക്കില്ലെന്നും അൻവർ പറഞ്ഞു.
അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണെന്ന് പി വി അൻവർ ഞായറാഴ്ച ഉച്ചയ്ക്ക് അറിയിച്ചു. ഇന്ന് രാവിലെ അൻവർ മത്സരിക്കുമെന്ന തരത്തിൽ വാത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ മാധ്യമങ്ങളെ കണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പി വി അൻവർ വിശദീകരിക്കുകയും ചെയ്തു. ഇന്നലെയും യുഡിഎഫ് നേതാക്കൾ സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ വന്നു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും പിവി അൻവർ പറഞ്ഞു.