ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. കനത്ത മഴയിൽ മണ്ണിടിച്ചില്ലും വെള്ളപ്പൊക്കത്തിലും 25ലധികം പേർ മരിച്ചു. അരുണാചൽ പ്രദേശിൽ ഒമ്പത് പേർ മഴക്കെടുതി മൂലം മരിച്ചു. അസമിലെ ഗുവാഹട്ടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. മിസോറാമിലും ത്രിപുരയിലും മേഘാലയിലുമായി എട്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഇടങ്ങളിൽ മിന്നൽ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചത്. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടം. രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അരുണാചൽപ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴ പെയ്യുകയാണ്. മഴയും മണ്ണിടിച്ചിലും കാരണം അരുണാചൽ പ്രദേശിലെ പല ജില്ലകളിലും റോഡ് ഗതാഗതം താറുമാറായി.
r
കെയ് പന്യോർ ജില്ലയിലെ ചുല്യു ഗ്രാമത്തിലെ ഒരു തൂക്കുപാലം തുടർച്ചയായ മഴയിൽ പൂർണമായും ഒലിച്ചുപോയിട്ടുണ്ട്. മിസോറാമിൽ 113 ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂരിലെ ഇംഫാൽ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നദീതീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മേഘാലയയിൽ ദേശീയപാതയുടെ ഭാഗങ്ങൾ ഒലിച്ചുപോയി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്.