മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി

10
Advertisement

മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ഉള്ളതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോടെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കേസ് ഡയറി ഹാജരാക്കിയിരുന്നു. അതേസമയം ഉണ്ണി മുകുന്ദന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഫ്‌ലാറ്റില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. എന്നാല്‍ ഈ ആരോപണം ഉണ്ണി മുകുന്ദന്‍ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചുവെന്നും ഫ്‌ലാറ്റിലെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നുമാണ് വിപിന്‍ കുമാര്‍ പറയുന്നത്. തിങ്കളാഴ്ച സിനിമ സംഘടനകള്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരില്‍ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചതെന്നാണ് വിപിന്റെ ആരോപണം.
ഉണ്ണി മുകുന്ദന്‍ താമസിക്കുന്ന ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ 26ന് ഉച്ചയ്ക്ക് മര്‍ദനമേറ്റെന്നാണ് വിപിന്റെ മൊഴി. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയതായും വിപിന്‍ പൊലീസിനോട് പറഞ്ഞു.

Advertisement