2025 മെയ് 31 ശനി
BREAKING NEWS
?കനത്ത കാറ്റിലും മഴയിലും പേരൂർക്കട എസ് എ പി ക്യാമ്പിൽ മരം ഒടിഞ്ഞ് വീണ് നാല് പോലീസുകാർക്ക് പരിക്കേറ്റു.
?പരിക്ക് ഗുരുതരമല്ല. ഒരാളെ പേരൂർക്കട ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
?പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ ആനയെ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം നടക്കുന്നു.
?വെള്ളപ്പൊക്കം: അമ്പലപ്പുഴ- തിരുവല്ല ദേശീയപാതയിൽ ഗതാഗതം നിലച്ചു.
? സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. റോഡ്, റെയിൽ ഗതാഗതങ്ങൾ പലേടത്തും തടസപ്പെട്ടു.
?കേരളീയം ?
? സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ 8 മരണം. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ ആകെ മരണം 27 ആയി. ഇന്നലെ മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ 2000ലേറെ പേര്‍ ക്യാമ്പുകളിലേക്ക് മാറി. 200ലേറെ വീടുകള്‍ തകര്‍ന്നു. റോഡ്, റെയില്‍ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്.
? കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകളുള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
? കാലവര്‍ഷം ശക്തിപ്പെട്ടിട്ടും പതിവുപോലെ ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെള്ളിയാഴ്ച മാത്രം എട്ട് മരണങ്ങളാണ് മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്നും രാജീവ് ചൂണ്ടികാട്ടി. സംസ്ഥാന സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
? ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയായ ഭര്‍ത്താവിനെ വധശിക്ഷക്ക് വിധിച്ചു. പരപ്പനങ്ങാടി സ്വദേശി റഹീനയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് നജുബുദ്ദീനെയാണ് ശിക്ഷിച്ചത്. അഞ്ചപ്പുര ബീച്ച് റോഡിലെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
? പി വി അന്‍വര്‍ നികുതി വെട്ടിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തോടാണ് വിശദീകരണം തേടിയത്. പരാതിയില്‍ അന്വേഷണം എവിടം വരെ എത്തിയെന്ന് അറിയിക്കാനാണ് നിര്‍ദ്ദേശം.
? തൃശൂര്‍ പൂരം നടത്തിപ്പിന് ഓടിനടന്ന മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൃത്യമായ ഇടപെടലുകള്‍ നടത്തിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വാസവനെയും അഭിനന്ദിക്കാനും സുരേഷ്ഗോപി മടിച്ചില്ല. പൂരം ഭംഗിയായി നടത്തുന്നതിന് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും പൂരപ്പറമ്പ് മണിക്കൂറുകള്‍ കൊണ്ടു വൃത്തിയാക്കിയ ശുചീകരണ തൊഴിലാളികളെ ആദരിക്കാനുമായി സംഘടിപ്പിച്ച ‘ശുചിത്വ പൂരം’ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
?വീണ്ടും നിപയോട് പൊരുതി ജയിച്ച് ആരോഗ്യ കേരളം. മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകള്‍ നെഗറ്റീവായി. ഇതോടെ നിപ ബാധയില്‍ നിന്നും ഇവര്‍ മുക്തയായെന്ന് സ്ഥിരീകരിച്ചു.
? വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വ്യാഴാഴ്ച രാവിലെ മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കിയത് മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ ശീതള പാനീയമാണെന്നായിരുന്നു ആരോപണം. സംഭവത്തില്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.
? റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ആര്‍ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനില്‍ എന്‍ആര്‍ മധു ഹാജരാവുകയായിരുന്നു. മൊഴി രേഖപ്പടുത്തിയ ശേഷം ആള്‍ ജാമ്യത്തില്‍ മധുവിനെ വിട്ടയച്ചു. സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് എന്‍ആര്‍ മധുവിനെതിരെ കേസ് എടുത്തത്.
? ഗുരുവായൂര്‍ ആനയോട്ടത്തിലെ പേരെടുത്ത ഓട്ടക്കാരന്‍ കൊമ്പന്‍ ഗോപികണ്ണന്‍ ആനത്താവളത്തിലെ കെട്ടുംതറിയില്‍ കുഴഞ്ഞ് വീണ് ചരിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം തെക്കേപ്പറമ്പിലെ കെട്ടുംതറിയില്‍ മദപ്പാടില്‍ തളച്ചതായിരുന്നു. കൊമ്പന് കാര്യമായ അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും രണ്ടുദിവസമായി തീറ്റയെടുക്കാന്‍ മടി കാണിച്ചിരുന്നു. മദപ്പാടിലായതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു.
? കോഴിക്കോട് വടകര ഒഞ്ചിയത്ത് ഒരേക്കറോളം സ്ഥലത്തെ വാഴക്കൃഷി വെട്ടി നശിപ്പിച്ച നിലയില്‍. ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിന് സമീപത്താണ് 250ഓളം കുലച്ചതും കുലയ്ക്കാത്തതുമായ വാഴകള്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. ചാലംകുനി സ്വദേശികളായ സി.സി രവി, വെള്ളുപറമ്പത്ത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഴക്കൃഷിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
? കൊച്ചിയില്‍ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി ആലുവ പോലീസ്. ഉത്തരേന്ത്യന്‍ സ്വദേശികളായ ആരിഫ്, ഫൈസല്‍ എന്നിവരെയാണ് തോട്ടക്കാട്ടുകരയില്‍ വച്ച് റോഡ് വളഞ്ഞ് പോലീസ് പിടികൂടിയത്. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും.
?? ദേശീയം ??
? പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാണയിലെ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന. കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്രയെത്തിയതായാണ് കരുതുന്നത്.
? നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റില്‍ നടത്താന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷനോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. നീറ്റ് പി.ജി പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
? സംശയാസ്പദമായ നിരവധി സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നോട്ടീസ് അയച്ചു. സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സികള്‍ ‘അസ്വാഭാവികവും സംശയാസ്പദവുമാണ്’ എന്ന് വിലയിരുത്തിയ ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം.
?പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെയുള്ള കൊടുംഭീകരരുമായി പാക് നേതാക്കള്‍ വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സൈഫുള്ള കസൂരിയുള്‍പ്പെടെയുള്ള ഭീകരരുടെ കൂടെയാണ് പാക് നേതാക്കള്‍ വേദി പങ്കിട്ടത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ മെയ് 28 ന് നടന്ന യോം-ഇ-തക്ബീര്‍ ദിനാചരണത്തിലായിരുന്നു നേതാക്കള്‍ കൊടും ഭീകരര്‍ക്കൊപ്പം വേദി പങ്കിട്ടത്.
? ലോക സുന്ദരിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 72 -ാമത് ലോകസൗന്ദര്യ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെക്ക് ഇന്ന് ഹൈദരാബാദിലാണ് കൊടിയിറങ്ങുക. രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്ത ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. സെമി ബര്‍ത്ത് ഉറപ്പിച്ച നന്ദിനി എല്ലാ കടമ്പയും കടന്ന് സ്വപ്ന കിരീടത്തില്‍ മുത്തമിട്ടാല്‍ ഇന്ത്യക്കും അത് അഭിമാന നിമിഷമാകും.
? ബ്രഹ്‌മോസ് മിസൈല്‍ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതായും മോദി പറഞ്ഞു.
? റിസോര്‍ട്ട് ജീവനക്കാരിയായ 19-കാരിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുന്‍ നേതാവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം. 2022-ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുകുലുക്കിയ അങ്കിത ഭണ്ഡാരി കൊലക്കേസിലാണ് കോട്വാറിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്.
?? അന്തർദേശീയം ??
?ഇന്ത്യ-പാക് സായുധസംഘര്‍ഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പരം വെടിയുതിര്‍ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരുരാജ്യങ്ങളോടും വ്യക്തമാക്കി യുദ്ധത്തില്‍ നിന്ന് ഇന്ത്യയേയും പാകിസ്താനേയും തടഞ്ഞുവെന്ന് ട്രംപ് വ്യക്തമാക്കി.
? പാകിസ്താനില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
? യു.എസ്. സര്‍ക്കാരിന്റെ ചെലവ് നിയന്ത്രിക്കുന്നതിനുളള വിഭാഗമായി ആരംഭിച്ച ഡോജിന്റെ ഇനി ട്രംപും ക്യാബിനറ്റ് സെക്രട്ടറിമാരും നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. ട്രംപ് ഭരണകൂടത്തിലെ നിര്‍ണായക ഘടകമായിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി എന്ന ഡോജിന്റെ തലപ്പത്ത് നിന്നും മസ്‌ക് പടിയിറങ്ങിയതോടെയാണ് ഈ അറിയിപ്പ് വന്നത്.
? അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ വ്യവസ്ഥകള്‍ ചൈന ലംഘിച്ചുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ ഇനിമേല്‍ ‘ദയാലു’ ആയിരിക്കില്ലെന്നും ചൈനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു.
? കായികം ?
? ഐപിഎല്ലില്‍ ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് തകര്‍ത്ത മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍-2ന് യോഗ്യത നേടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ 50 പന്തില്‍ 81 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 22 പന്തില്‍ 47 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയുടേയും കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു.
?കൂറ്റന്‍ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗുജറാത്തിന് 49 പന്തില്‍ 80 റണ്‍സെടുത്ത സായ് സുദര്‍ശന്റെ പ്രകടനം ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ നാളെ നടക്കുന്ന ക്വാളിഫയര്‍-2ല്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. നാളത്തെ വിജയികള്‍ ജൂണ്‍ 3 ന് നടക്കുന്ന ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗളൂരുമായി ഏറ്റുമുട്ടും.





