കൊച്ചി. അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയത് ഒറ്റപ്പെട്ടസംഭവമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. കപ്പലിന് ഉള്ളിലുള്ള ഇന്ധനം നീക്കം ചെയ്യാനാണ് പ്രഥമ പരിഗണനയെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ പറഞ്ഞു. കപ്പൽ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് അയക്കുമെന്ന്
ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.ഇന്നും കേരളതീരത്ത് കണ്ടെയ്നറുകൾ അടിഞ്ഞു.
കപ്പലപകടത്തിൽ ദുരൂഹതയില്ല. കപ്പലിന്റെ ബലാസ്റ്റിൽ ഉണ്ടായ തകർച്ചയാണ് അപകടകാരണമായി കണക്കാക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ജൂലൈ മൂന്നോടെ കപ്പലിലെ ഇന്ധനം പൂർണമായി നീക്കം ചെയ്യാൻ ആകുമെന്നാണ് പ്രതീക്ഷ. ഇതുവരെ അപകടകരമായ ഒരു ഇന്ധനവും കടലിൽ കലർന്നിട്ടില്ല.
കപ്പൽ ഉയർത്താൻ ഉള്ള ശ്രമവും സജീവമാണ്.കണ്ടെയ്നറുകൾ കടലിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യും. സാലവ്ജ് കമ്പനിയായ T&T യ്ക്കാണ് ചുമതല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ല. എന്നാൽ അസാധാരണമായ സാഹചര്യം രൂപപ്പെട്ടതിനാൽ
കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേരളം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമപദേശം തേടിയിട്ടുണ്ട്.
13 കണ്ടെയ്നറുകളിലാണ് ഹാനികരമായ വസ്തുക്കളുള്ളത്. ഇതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈടാണ്. ഈ കണ്ടെയ്നറുകൾ ഒഴുകി പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 3 വെസലുകൾ
അപകടസ്ഥലത്ത് ഇപ്പോഴും തുടരുന്നുണ്ട്.