അബ്ദുള്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ; 19 കൊല്ലം പൂര്‍ത്തിയാക്കിയതിനാല്‍ മോചനം 2026 ഡിസംബറില്‍

903
Advertisement

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹിമിന്റെ മോചനം വൈകും. അബ്ദുള്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ റിയാദ് ക്രിമിനല്‍ കോടതി വിധിച്ചു. പൊതു അവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരമാണ് 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

കേസില്‍ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. അതുപ്രകാരം 2026 ഡിസംബറില്‍ 20 വര്‍ഷം തികയും. ഇതിനു ശേഷം റഹീമിന് മോചനമുണ്ടാകും. സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന കോടതി സിറ്റിങ്ങിലാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ 19 വര്‍ഷമായി റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ തടവിലാണ് റഹീം.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ അബ്ദുള്‍ റഹിമിന് വധശിക്ഷയാണ് കോടതി നേരത്തെ വിധിച്ചിരുന്നത്. എന്നാല്‍ 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെയാണ് ഒമ്പത് മാസം മുമ്പ് വധശിക്ഷയില്‍ നിന്നും ഒഴിവായത്. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാതിരുന്നതോടെ ജയില്‍ മോചനത്തില്‍ തീരുമാനം നീളുകയായിരുന്നു.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. ഇന്നത്തെ സിറ്റിങ്ങില്‍ ഓണ്‍ലൈനായി ജയിലില്‍ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റൈ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ?ങ്കെടുത്തു.

Advertisement