എറണാകുളത്ത് ഫ്ലാറ്റിൻറെ പില്ലർ തകർന്നു; താമസക്കാരെ മാറ്റി, പില്ലറിന് നേരത്തെ കേടുപാടുകളുണ്ടെന്ന് എഞ്ചിനീയർ

341
Advertisement

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ ഫ്ലാറ്റിൻറെ പില്ലർ തകർന്നു. പില്ലർ തകർന്ന ഫ്ലാറ്റ് ടവറിൽ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ ഇവിടെ നിന്ന് മാറ്റി. പനമ്പള്ളി നഗറിലെ ആർഡിഎസ് അവന്യു വൺ എന്ന ഫ്ലാറ്റിൻറെ ഒരു പില്ലറാണ് തകർന്നത്. സംഭവത്തിൽ ആളപായമില്ല. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി. ഫയർഫോഴ്സും സ്ഥലത്തുണ്ട്.

ഒരു പില്ലറിലേക്ക് വിവിധ കാരണങ്ങളാൽ ഭാരം വന്നതിനാലാണ് തകർച്ചയുണ്ടായതെന്നും മറ്റു അഞ്ച് പില്ലറുകൾ ഭാരം താങ്ങിനിർത്തിയതിനാൽ അപകടം ഒഴിവായെന്നും സ്ട്രക്ചറൽ കൺസൾട്ടൻറ് എഞ്ചിനീയർ അനിൽ ജോസഫ് പറഞ്ഞു. പില്ലറിന് നേരത്തെ കേടുപാടുകളുണ്ട്. ആളുകൾ ഒഴിഞ്ഞുപോകുന്നതാണ് മുൻകരുതലെന്ന നിലയിൽ നല്ലത്. കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും അനിൽ ജോസഫ് പറഞ്ഞു.

സംഭവത്തെ തുടർന്ന് ഹൈബി ഈഡൻ എംപിയും വാർഡ് കൗൺസിലറും സ്ഥലത്തെത്തി. നിലവിൽ തകർന്ന പില്ലറുള്ള ഫ്ലാറ്റ് ടവറിൽ താമസിക്കുന്നവരെയാണ് മാറ്റിയത്. സമീപത്തെ ഫ്ലാറ്റിലുള്ളവരെ അടക്കം ഒഴിപ്പിക്കണോയെന്ന് പരിശോധനയ്ക്കുശേഷം മാത്രം തീരുമാനിക്കും. പാലാരിവട്ടം പാല നിർമിച്ച കമ്പനിയാണ് ആർഡിഎസ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

സുരക്ഷ കരുതിയാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ജില്ലാ കളക്ടറും കോർപ്പറേഷൻ അധികൃതരും തുടർനടപടികൾ സ്വീകരിക്കുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പറഞ്ഞു. കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

Advertisement