വാർത്താ നോട്ടം

431
Advertisement


2025 മെയ് 21 ബുധൻ

BREAKING NEWS


?എറണാക്കുളം പെരുമ്പാവൂർ പാണിയേലിൽ കാട്ടാനക്കൂട്ടം ഇറങ്ങി, പാലക്കാട് കഞ്ചിക്കോട്ട് നിന്ന് മാറാതെ കാട്ടാനക്കുട്ടം

?തൃശൂർ ഇടപ്പളളി റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
ചാലക്കുടി എം എൽ എ സമരത്തിലേക്ക്

?തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിട്ടു നിന്നത് മന്ത്രി എം ബി രാജേഷിൻ്റെ പരാതിയെ തുടർന്നെന്ന് വിവരം.

?കണ്ണൂർ കാത്തിരകൊല്ലി കൊലപാതകം. ഒരു പ്രതി കൂടി കസ്റ്റഡിയിൽ


?  പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ മോഷണകുറ്റം ആരോപിച്ച് അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍  പേരൂര്‍ക്കട പോലിസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തു.




     ?   കേരളീയം  ?




?കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും 9 വര്‍ഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം വികസനമാണെന്നും വെള്ളിയാഴ്ച സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


? ദേശീയപാതകളിലെ തകര്‍ച്ച വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാതാ അതോറിറ്റിയുമായി ആലോചിച്ച് നിര്‍മ്മാണത്തില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിര്‍മ്മാണച്ചുമതല കേന്ദ്രത്തിനാണെന്നാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകളുടെ പ്രതിരോധം.

?വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ഇന്നലെ നൂറ് ദിവസം പിന്നിട്ടിരുന്നു.





?  സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഇതില്‍ ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്.

? കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെഫോണ്‍ എത്തിയത്.


? പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം.

?  ആലപ്പുഴ പൂച്ചാക്കലില്‍ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. സൂര്യ അനില്‍കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കാണാതായത്. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


?  പത്തനംതിട്ട വരയന്നൂരിലെ സുരേഷിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിന്റെ തൂങ്ങിമരിച്ചതില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ഡി ഐ ജി അജിത ബീഗത്തിന്റേതാണ് നിര്‍ദ്ദേശം.




?എറണാകുളം മൂഴിക്കുളത്ത് 3 വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി. തിങ്കളാഴ്ച വൈകിട്ട് ഭര്‍തൃ ഗൃഹത്തില്‍ നിന്ന് കുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. ഇന്നലെ പുലര്‍ച്ചെയാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെടുത്തത്.


?അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാന്‍ (30) ആണ് പിടിയിലായത്.


? തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിക്കട്ടെയെന്ന് കോടതി പറഞ്ഞു. ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


?  ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.


? ഹോട്ടലില്‍ ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കല്യാണത്തിന് വസ്ത്രം എടുത്തശേഷം ഭക്ഷണം കഴിക്കാനെത്തിയ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റു.


?  സംസ്ഥാനത്ത് ചൊവ്വാഴ്ച പെയ്ത അതിതീവ്ര മഴയില്‍ കോഴിക്കോടും കണ്ണൂരും കാസര്‍കോടും പാലക്കാടും കൊച്ചിയിലും വ്യാപക നാശം. ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി. കണ്ണൂരില്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ അതിശക്തമായ മഴയാണ്.

??   ദേശീയം   ??

?  കര്‍ണാടകയില്‍ സമ്പൂര്‍ണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബെംഗളുരുവില്‍ അടക്കം അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്നാണ് പ്രവചനം.

? ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പൂനെയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലംപതിച്ചു. പാര്‍ക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകള്‍ക്ക് മുകളിലേക്കാണ് ബോര്‍ഡ് വീണത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.


?സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് ജാമ്യം അനുവദിച്ച് കോടതി. രണ്ട് ലക്ഷം രൂപയും രണ്ടാള്‍ജാമ്യവുമാണ് ജാമ്യ വ്യവസ്ഥകള്‍. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ബെംഗളുരുവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്.


? ഇന്ത്യന്‍ സൈന്യത്തെ വീണ്ടും പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈന്യം വൈദഗ്ധമുള്ളൊരു സര്‍ജനെ പോലെ പ്രവര്‍ത്തിച്ചുവെന്നും ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങള്‍ പ്രയോഗിച്ചുവെന്നുമായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം.

?  ജമ്മു കശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളിലും അതിനെ തുടര്‍ന്നുണ്ടായ തിരിച്ചടികളിലും നിലപാട് ലോകത്തോട് നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യ. എംപിമാരുടെ പ്രതിനിധിസംഘങ്ങള്‍ ഘട്ടം ഘട്ടമായി ഇന്ന് യാത്ര തിരിക്കുമ്പോള്‍ നിര്‍ണായക തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത്. ചൈനയും പാകിസ്ഥാനുമൊഴികെ യുഎന്നിലെ എല്ലാ രക്ഷാ സമിതി അംഗങ്ങളെയും കാണാനാണ് തീരുമാനം. ഒമാന്‍ ഒഴികെയുള്ള എല്ലാ ജിസിസി അംഗരാജ്യങ്ങളെയും കാണും. ഏഴ് പ്രതിനിധി സംഘങ്ങള്‍ക്കുമൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.

?  ഉത്തര്‍പ്രദേശില്‍ ആശ വര്‍ക്കര്‍ കൊല്ലപ്പെട്ട നിലയില്‍. 40 കാരിയായ രാജ്കുമാരിയെന്ന യുവതിയെയാണ് ആലാപൂരിലെ ഒരു പാടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതശരീരം അര്‍ധനഗ്നമായാണ് കിടന്നിരുന്നത് എന്നും രാജ്കുമാരി പീഡനത്തിനിരയായതായി സംശയിക്കുന്നതായും  പൊലീസ് പറഞ്ഞു.

??   അന്തർദേശീയം   ??

? പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറിന് സ്ഥാനക്കയറ്റം. അസീം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥാനക്കയറ്റം.



? സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത നടപടികളുമായി ചൈന. യാത്ര, ഭക്ഷണം, ഓഫീസ് എന്നിവയ്ക്കുള്ള ചെലവ് കുറയ്ക്കാന്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. മദ്യപാനം, സിഗരറ്റ് വലിക്കല്‍ എന്നിവ നിയന്ത്രിച്ച് ചെലവുകള്‍ കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


?  വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര്യം നല്‍കുന്ന റെന്റല്‍ പ്ലാറ്റ്ഫോമായ എയര്‍ ബിഎന്‍ബിയില്‍ നിന്ന് 66000 വാടകവീടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സ്പെയിന്‍ സര്‍ക്കാര്‍. വിനോദ സഞ്ചാര താമസ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നടപടി.

?  കൂടുതല്‍ സഹായം എത്തിയില്ലെങ്കില്‍ 48 മണിക്കൂറിനകം ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയ ഇന്നലെ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ മാനുഷിക സഹായങ്ങള്‍ നിഷേധിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ അധികൃതരുടെ പ്രതികരണം.

?  ഗാസയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ച് ബ്രിട്ടന്‍. ഗാസയിലെ ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാന്‍സും കാനഡയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാര്‍ലമെന്റില്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ചത്.




?   കായികം  ?



?  ഐപിഎല്‍ പതിനെട്ടാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു.

?മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 17.1 ഓവറില്‍ 6 വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി വിജയലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവന്‍ഷിയും നായകന്‍ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 33 പന്തുകള്‍ നേരിട്ട് 57 റണ്‍സ് നേടിയ 14കാരന്‍ വൈഭവ് സൂര്യവന്‍ഷിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

Advertisement