പാക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു; വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം

305
Advertisement

പട്ന: പാക്ക് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് 9ന് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാസിൽപുർ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

രാംബാബുവിനു പരുക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ജമ്മു കശ്മീരിലെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് രാംബാബു പ്രസാദ് വിവാഹിതനായത്. സൈനിക സേവനം നടത്തണമെന്ന് കുട്ടിക്കാലം മുതൽ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കശ്മീരിൽ സൈന്യം ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ജമ്മു കശ്മീരിലെ ഷോപിയാനിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ ഇന്നലെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്‌രൂ കെല്ലെർ മേഖലയിൽ ഇന്നലെ പുലർച്ചെ നടന്ന ‘ഓപ്പറേഷൻ കെല്ലെർ’ ദൗത്യത്തിൽ ലഷ്കർ കമാൻഡറും പല ഭീകരാക്രമണക്കേസുകളിൽ പ്രതിയുമായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്നാൻ ഷാഫി ധർ എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement