വാർത്താനോട്ടം

246
Advertisement

വാർത്താനോട്ടം

2025 മെയ് 13 ചൊവ്വ


BREAKING NEWS

?അതിർത്തികൾ ശാന്തം
ജനജീവിതം സാധാരണ നിലയിലേയ്ക്ക് .


?അതിർ
ത്തിയിൽ ഡ്രോൺ കണ്ടെത്തിയതിൽ ആശങ്ക.


?ഇടുക്കി തോപ്രാം കുടിയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

?മർദ്ദനത്തിൽ പങ്കെടുത്ത 8 പേരെ കസ്റ്റഡിയിൽ എടുത്തു. മർദ്ദിച്ചത് വിജേഷ് എന്ന യുവാവിനെ.ഉത്സവത്തിനിടയിലുണ്ടായതർക്കം.



?CBSE പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കും.


?കേരളീയം?




?  മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്

? പുതുതായി ചുമതലയേറ്റ കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ കാണും. വൈകീട്ട് നാല് മണിക്ക് എ ഐ സി സി ആസ്ഥാനത്താണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ് മുന്‍ഷി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.


? കൊഴുപ്പ് നീക്കല്‍ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍, ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിന്റെ ക്ലിനിക്കല്‍ രജിസ്ട്രേഷന്‍ റദ്ദാക്കി. ലൈസന്‍സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. ആശുപത്രിക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ്  ലൈസന്‍സ് നല്‍കിയത്.



?  കഴക്കൂട്ടത്തെ സ്വകാര്യ ക്ലിനിക്കില്‍ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായതിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലാവുകയും ഒന്‍പത് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ഇന്നലെ പുറത്തുവന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് ഒത്തുകളിക്കുകയാണെന്ന് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ കുടുംബം ആരോപിച്ചു.

?  ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം. റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. അപകടസാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കളക്ടര്‍ വിശദീകരിച്ചു. കരിങ്കല്ല് വീഴാനുള്ള സാധ്യതയുണ്ടെന്നും മഴ ശക്തമായി പെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്നുമാണ് കളക്ടര്‍ അറിയിക്കുന്നത്.

?ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയില്‍ ബെംഗളൂരുവില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്നും 16.399 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി അദ്വൈത്.പി.റ്റി (27 വയസ്) ആണ് പിടിയിലായത്.


  ?പാലിയേക്കരയില്‍
ടോള്‍ പ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ടോള്‍ ബൂത്തിലെ കളക്ഷന്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പരിക്കേറ്റ പപ്പു കുമാറിന്റെ പരാതിയില്‍ കേസെടുത്ത പുതുക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചേര്‍പ്പ് സ്വദേശിയാണ് പിടിയിലായത്.

?കൊല്ലം അലയമണ്‍ കരുകോണില്‍ തെരുവുനായ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 11പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമിച്ച നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചവരുടെ എണ്ണം കൂടി വരികയാണ്..

?അഞ്ചംഗ സംഘം ബസ് ഡ്രൈവറുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഭീഷണി. തിരുവമ്പാടി ബസ്സിന്റെ ഡ്രൈവര്‍ വിഷ്ണുവിനെയാണ് അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തിയത്.

?തൃശൂര്‍ പൂരത്തിനിടക്ക് ആന ഓടിയത് ആനകളുടെ കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചെന്ന് ആരോപണം. പാറമേക്കാവ് ദേവസ്വമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആനകളുടെ കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചെന്നും ഇതേ തുടര്‍ന്നുമാണ് ആനകള്‍ ഓടിയതെന്നും ഇവര്‍ പറയുന്നു.

??    ദേശീയം   ??


? തീവ്രവാദത്തിന് തിരിച്ചടി നല്‍കിയ സേനകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനും ശേഷം രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

?  ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ വിജയത്തില്‍ സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വെച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു.

?  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പത്തിടങ്ങളില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം. പാക് ഡ്രോണുകളെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സാംബയിലും അമൃത്സറിലെ ചിലയിടങ്ങളില്‍ ഭാഗികമായും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.


?  പാകിസ്ഥാന്റെ മണ്ണിലെ ഭീകരതയുടെ കെട്ടിടം തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ ശത്രുക്കള്‍ക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ സായുധ സേനകളുടെ ധൈര്യത്തെയും ശൗര്യത്തെയും പ്രശംസിച്ച അദ്ദേഹം സേനകളുടെ ധീരത ഭാരതത്തിന്റെ മഹത്തായ ചരിത്രത്തില്‍ എന്നെന്നേക്കുമായി നിലനില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.



?അമേരിക്കയുടെ ഇടപെടല്‍ മൂലമാണ് ഇന്ത്യ – പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദം.



?റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യയിലേയ്ക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഫോണില്‍ സംസാരിച്ചെന്നും ഭീകരതയെ ചെറുക്കുന്നതില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണത്തിന്റെ അടിയന്തര ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞുവെന്നും റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരീകരിച്ചു.



?കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്തും കന്യാകുമാരി തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


?  പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടര്‍ സുബണ്ണ അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്ത് കാവേരി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. നദീ തീരത്ത് ധ്യാനത്തില്‍ ഇരിക്കുന്നതിനിടയില്‍ പുഴയിലേക്ക് കാല്‍ തെറ്റി വീണതാണോ എന്ന സംശയത്തിലാണ് പൊലീസ്.

?  സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബര്‍ 11-നാണ് ജസ്റ്റിസ് ഖന്ന ചുമതലയേറ്റത്. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍. ഗവായ് നാളെ ചുമതലയേല്‍ക്കും.

? ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചതിന്റെ ഭാഗമായി ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുള്‍പ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

?ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങുന്നത്. ഇന്ന് മുതല്‍ 23 വരെ രാജ്യവ്യാപകമായി മുതിര്‍ന്ന നേതാക്കളും, മന്ത്രിമാരും നയിക്കുന്ന തിരംഗ യാത്രകള്‍ സംഘടിപ്പിക്കും.

?ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഡിജിഎംഒ തല ചര്‍ച്ചയില്‍ മുന്നറിയിപ്പുമായി ഇന്ത്യ. ഒരു വെടി പോലും ഉതിര്‍ക്കരുതെന്നും വെടിനിര്‍ത്തല്‍ സമ്പൂര്‍ണമായി നടപ്പാക്കണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തി മേഖലകളില്‍ നിന്ന് ഇരുപക്ഷവും സേനകളെ കുറച്ചു തുടങ്ങാനും തീരുമാനമുണ്ട്. സിന്ധു നദീജല കരാര്‍ അടക്കമുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്.


??   അന്തർദേശീയം   ??


?  ശ്രീലങ്കയില്‍ ബസ് പാറക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി. 14 പേര്‍ക്ക് പരിക്കേറ്റു. കോട്മലെ എന്ന സ്ഥലത്ത് വച്ചാണ് സര്‍ക്കാര്‍ ബസ് മറിഞ്ഞത്.

?  തുര്‍ക്കിയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് ആയുധം താഴെ വയ്ക്കുകയാണെന്ന് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി. 40 വര്‍ഷത്തിലേറെയായി പികെകെയുടെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ ആഭ്യന്തര കലാപം നടക്കുകയാണ്. തടവില്‍ കഴിയുന്ന പികെകെയുടെ സ്ഥാപക നേതാവ് അബ്ദുള്ള ഒക്ലാനാണ് സംഘടനയെ നിരായുധീകരിക്കാനും സമാധാനത്തിന്റെ പാത പിന്തുടരാനും ആഹ്വാനം ചെയ്തത്.

?  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേല്‍ക്കാന്‍ സജ്ജമായി സൗദി തലസ്ഥാനം. രണ്ടാം തവണ പ്രസിഡന്റായ ശേഷം ട്രംപിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ ആദ്യ യാത്ര ഇന്ന് തുടങ്ങും. വെള്ളിയാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തില്‍ ട്രംപ് ആദ്യമെത്തുക സൗദിയിലാണ്. തുടര്‍ന്ന് ഖത്തറിലും യുഎഇയിലും ട്രംപ് സന്ദര്‍ശനം നടത്തും.

?  ഖത്തര്‍ സന്ദര്‍ശിക്കുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാത്തിരിക്കുന്നത് കോടികള്‍ വിലയുള്ള അത്ഭുത സമ്മാനമെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് നിലവില്‍ ഉപയോഗിക്കുന്ന എയര്‍ ഫോഴ്‌സ് 1 വിമാനത്തിന് പകരം 40 കോടി ഡോളര്‍ വില വരുന്ന ആഡംബര വിമാനമായ ബോയിങ് 747 ജെറ്റ് ട്രംപിന് സമ്മാനിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.




?  51 ഇടങ്ങളിലായി പാകിസ്ഥാന്‍ സൈന്യത്തിന് നേരെ ആക്രമണങ്ങള്‍ നടത്തിയെന്ന അവകാശവാദവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. 71 ആക്രമണങ്ങളാണ് പാക് സൈന്യത്തെയും ഐഎസ്ഐയെയും ലക്ഷ്യമിട്ട് നടത്തിയതെന്ന് ബിഎല്‍എ പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാന്‍ ഒരേ സമയം ഭീകരത വളര്‍ത്തുകയും സമാധാനം പറയുകയുമാണ് ചെയ്യുന്നത്.



?ഗാസയില്‍ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൌരനെയും വിട്ടയച്ചതായി ഹമാസ്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നത് ലക്ഷ്യമിട്ട് ഈദന്‍ അലക്സാണ്ടറെ വിട്ടയയ്ക്കുമെന്ന് ഹമാസ് നേരത്തെ വിശദമാക്കിയിരുന്നു. ഇസ്രയേലില്‍ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്ന 21കാരനെ ഹമാസ് 2023 ഒക്ടോബര്‍ 7നാണ് തട്ടിക്കൊണ്ട് പോയത്.


     ?കായികം?

?ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. മെയ് 17ന് മത്സരങ്ങള്‍ പുനരാരംഭിക്കും. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. നാല് പ്ലേഓഫ് മത്സരങ്ങള്‍ ഉള്‍പ്പെടെ ആകെ 16 മത്സരങ്ങളാണ് ഇനി കളിക്കാനുള്ളത്.


? സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഇറ്റാലിയന്‍ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടിയെ ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാവുന്ന ആദ്യ വിദേശിയെന്ന ചരിത്രം സൃഷ്ടിച്ചാണ് ആഞ്ചലോട്ടി എത്തുന്നത്.

Advertisement