വാർത്താ നോട്ടം
2025 മെയ് 12 തിങ്കൾഇന്ന് നഴ്സസ് ദിനം. എല്ലാ നഴ്സ് മാർക്കും ‘ ന്യൂസ് അറ്റ് നെറ്റി’ൻ്റെ ഹൃദയംഗമായ ആശംസകൾ
BREAKING NEWSഇന്ത്യ – പാക് സംഘര്‍ഷത്തിന് അയവ് വരുത്തിയ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇന്ന് നിര്‍ണായക യോഗങ്ങള്‍.
കരാറിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് 12ന്
വെടിനിര്‍ത്തലിന് പിന്നാലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്താന്‍ കശ്മീര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.
ഷെല്ലാക്രമണത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നാശ നഷ്ടങ്ങള്‍ യോഗം വിലയിരുത്തും. അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്കെത്തുകയാണ്.
പഞ്ചാബിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.
തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. കുടുംബത്തിലെ നാലുപേരെ പ്രതി കേഡൽ ജിൻസൺ കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ റിട്ടയേഡ് പ്രൊഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
മകനായ കേഡൽ ജിൻ രാജയാണ് ഏക പ്രതി.2017 ഏപ്രിലിലായിരുന്നു നാടിനെ നടുക്കായ കൂട്ടക്കൊല.
ജമ്മുവിൽ ആർ എസ് പുര സെക്ടറിൽ രാജ്യാന്തര അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബി എസ് എഫ് ജവാൻ ദീപക് ചിംങ്ഖാം മിന് വീരമൃത്യു.
ഇന്ത്യാ-പാകിസ്ഥാൻ സംഘർഷ സാഹചര്യത്തിനിടെ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുന:രാരംഭിക്കുന്ന കാര്യത്തിൽ ഇന്നത്തെ ചർച്ച നിർണ്ണായകം
കേരളീയം
അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അനധികൃത പ്ലസ് വണ്‍ പ്രവേശനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. എയ്ഡഡ് സ്‌കൂള്‍, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് കോട്ട എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും റിസര്‍വേഷന്‍ കോട്ടകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഇന്ന് രാവിലെ 10.30 ന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും.
കെ പി സി സി പ്രസിഡന്റായി സണ്ണി ജോസഫ് എം എല്‍ എ ഇന്ന് ചുമതലയേല്‍ക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സിവിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി എന്നിവരും ഇന്ന് ചുമതലയേറ്റെടുക്കും.
കെ പി സി സി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ്. എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാകും ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുക.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. 107 ഗ്രാം സ്വര്‍ണമാണ് തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അതേ സമയം, സ്‌ട്രോങ് റൂമിലെ സ്വര്‍ണം നിലത്ത് വന്നത് എങ്ങനെയെന്ന് കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയില്‍ നിന്നാണ് ഇന്നലെ സ്വര്‍ണം കാണാതായത്.
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരണം നല്‍കി തിരുവനന്തപുരം ഡിസിപി നകുല്‍ ദേശ്മുഖ്. ക്ഷേത്രത്തിലേത് മോഷണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി വ്യക്തമാക്കി. ആരെങ്കിലും മാറ്റിവെച്ചതാകാനാണ് സാധ്യതയെന്നും പിന്നീട് വിവാദമായപ്പോള്‍ ആരെങ്കിലും ഉപേക്ഷിച്ചതാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ഡിസിപി വ്യക്തമാക്കി.
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്‍ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു കണ്ണന്‍.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ബൈക്കിടിച്ച് ഒന്‍പത് വയസ്സുകാരി തൃശൂര്‍ കുട്ടനെല്ലൂരില്‍ മരിച്ചു. കൊരട്ടി കുട്ടാല പറമ്പില്‍ പരേതനായ രഞ്ജിത്തിന്റെ മകളും മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യര്‍ത്ഥിനിയുമായ അവന്തിക (9) ആണ് മരിച്ചത്. അമ്മൂമ്മയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ദേശീയപാത കുറുകേ കടക്കുന്നതിനിടയിലാണ് അപകടം.
വെള്ളരിക്കുണ്ടില്‍ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗര്‍ഭം അലസിപ്പിക്കാന്‍ അശാസ്ത്രീയായി മരുന്ന് നല്‍കിയതാണ് രക്തസ്രാവത്തിന് കാരണമെന്നാണ് ആരോപണം. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.
മരച്ചില്ല ഒടിഞ്ഞുവീണ് ബാലികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ റിസ്വാനയാണ് മരിച്ചത്. എട്ട് വയസായിരുന്നു പ്രായം. ഒന്നരവയസായ അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിസ്വാന അപകടത്തില്‍ പെട്ടത്.
കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ 4 മരണം. വടകര ദേശീയപാതയില്‍ മൂരാട് പാലത്തിനു സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ വാനുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിന്‍ ലാല്‍, അഴിയൂര്‍ സ്വദേശി രഞ്ജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിര്‍ (30) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് നിസാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാറില്‍ വച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനെയാണ് (36) ഇന്നലെ രാവിലെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജിന് സമീപത്തെ റോഡ് അരികിലാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ ഷക്കീര്‍ ഹുസൈനെ രാവിലെ ബന്ധുക്കള്‍ കണ്ടെത്തുന്നത്.
കാലവര്‍ഷം മെയ് 13 -ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 27 ന് കേരളത്തിലെത്താന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് 31 നായിരുന്നു കാലവര്‍ഷം തുടങ്ങിയത്. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
ദേശീയം
കശ്മീരിന്റെ കാര്യത്തില്‍ ആരും മധ്യവസ്ഥത വഹിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കശ്മീര്‍ തര്‍ക്കത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സ്ഥിരീകരിച്ച് പ്രതിരോധ സേന. 35 മുതല്‍ 40 വരെ പാക്കിസ്ഥാന്‍ സൈനികര്‍ മരിച്ചിട്ടുണ്ടെന്നും മരിച്ച സൈനികരുടെ എണ്ണം നമ്മള്‍ നോക്കിയില്ലെന്നും കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യമെന്നും സേന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ രാത്രിയും ജാഗ്രത. വിവിധ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുന്‍കരുതല്‍ ആയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രാത്രി ലൈറ്റുകള്‍ അണച്ചും വീടുകള്‍ക്ക് അകത്തിരുന്നും ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷന്‍ കരുതലോടെ തുടരുന്നുവെന്നും വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കുമെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വ്യോമസേന അഭ്യര്‍ത്ഥിച്ചു.
ഇന്ത്യ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന്‍ സൈനിക വക്താവാണ് പാക് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് നേരെ ബ്രഹ്‌മോസ് മിസൈലുകള്‍ പ്രയോഗിച്ചതായി ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുല്‍വാമ പാകിസ്ഥാന്റെ തന്ത്രപ്രധാനമായ ബുദ്ധിപരമായ നീക്കമെന്ന പാകിസ്ഥാന്റെ എയര്‍ വൈസ് മാര്‍ഷല്‍ ഔറംഗസേബ് അഹമ്മദിന്റെ പ്രസ്താവന വിവാദത്തില്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എയര്‍ മാര്‍ഷല്‍ ഔറംഗസേബ് അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്.
ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ വീഡിയോ ഗെയിമിലെ യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പാകിസ്ഥാന്‍ മന്ത്രി വിവാദത്തില്‍. പാകിസ്ഥാന്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അത്തുല്ല തരാറാണ് വ്യാജ പ്രചാരണം നടത്തിയത്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇന്ത്യയുമായുള്ള സൈനിക ഇടപെടലെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ദില്ലിയിലെത്തിയ മലയാളികള്‍ക്ക് യാത്ര സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ദില്ലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഛത്തീസ്ഗഢിലെ റായ്പുര്‍-ബലോദ ബസാര്‍ റോഡില്‍ ട്രെയിലര്‍ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ഹൈദരാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറി അടിച്ചു തകര്‍ക്കാന്‍ ശ്രമം. ഹൈദരാബാദിലെ ഷംഷാബാദിലുള്ള കറാച്ചി ബേക്കറിയുടെ ഔട്ട്‌ലെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ദേശീയ പതാകകളുമായാണ് ബേക്കറി ആക്രമിക്കാനെത്തിയത്. വടികള്‍ കൊണ്ട് ഗ്ലാസിലടിക്കുകയും ‘പാകിസ്ഥാന്‍ മൂര്‍ദ്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
പൂഞ്ചില്‍ കഴിഞ്ഞ ദിവസമുണ്ടായ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരട്ടക്കുട്ടികളും. 12 വയസ്സുകാരായ സെയ്ന്‍ അലിയും ഉര്‍വ ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യം വച്ചതിനും കൊലപ്പെടുത്തിയതിനും പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ഇന്ത്യ – പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്. വിക്രം മിസ്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സൈബര്‍ ആക്രമണം കടുത്തതോടെ വിക്രം മിസ്രി എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്.
പാക് തീവ്രവാദത്തിന്റെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ. ടിആര്‍എഫ് അടക്കമുള്ള ലഷ്‌കറിന്റെ നിഴല്‍സംഘടനകള്‍ പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതിന് യുഎന്‍ ഉപരോധ സമിതിക്ക് മുന്നില്‍ തെളിവുകള്‍ നിരത്തും. അടുത്തയാഴ്ചയാണ് യുഎന്നിന്റെ ഉപരോധസമിതി യോഗം ചേരുന്നത്. യുഎന്‍ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി.
ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാര്‍ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
അതിര്‍ത്തിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്കാം ആണ് വീരമൃത്യു വരിച്ചത്. ആര്‍ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി. നേരത്തെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു.
അന്തർദേശീയം
പാകിസ്ഥാന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ദേശീയ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണ ചൈന ഉറപ്പിച്ചു പറഞ്ഞുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍. പാകിസ്ഥാന്റെ സംയമനത്തെയും സ്ഥിതിഗതികളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തതിനെയും ചൈനീസ് വിദേശകാര്യ മന്ത്രി പ്രശംസിച്ചു. ‘എക്കാലത്തെയും തന്ത്രപരമായ സഹകരണ പങ്കാളികള്‍’ എന്നും ‘ഉരുക്കുപോലെ ഉറച്ച സുഹൃത്തുക്കള്‍’ എന്നുമാണ് ഇരു രാജ്യങ്ങളും പരസ്പരമുള്ള ബന്ധത്തെ വിശേഷിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീലങ്കയില്‍ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മധ്യ മലയോര മേഖലയായ കോട്മലെയിലൂടെ സഞ്ചരിക്കുകയായിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. സമീപ കാലത്ത് രാജ്യത്ത് നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അപകടമാണിത്.
ഗാസയില്‍ ഹമാസ് തടങ്കലില്‍ വെച്ചിരിക്കുന്ന രണ്ട് ബന്ദികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. 19 മാസം നീണ്ട യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇരുവരും വീഡിയോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴാം തീയ്യതി ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ബന്ധിക്കളാക്കപ്പെട്ട എല്‍കാന ബോബോത്ത്, യൂസെഫ് ഹൈം ഒഹാന എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ലിയോ പതിനാലാമന്‍ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന നടന്നു. ലോകമെങ്ങുമുളള സംഘര്‍ഷ മേഖലകളില്‍ സമാധാനം പുലരട്ടെ എന്ന് കുര്‍ബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.
യുഎസും ചൈനയും തമ്മിലുള്ള ‘തീരുവ യുദ്ധം’ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചയില്‍ ഏകദേശ ധാരണ. വ്യവസ്ഥകള്‍ വിശദീകരിക്കാന്‍ തല്‍ക്കാലം പരിമിതിയുണ്ടെന്ന് രണ്ടു രാജ്യങ്ങളും അറിയിച്ചെങ്കിലും ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നാണ് സൂചന. യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താല്‍പര്യമില്ല.
യുദ്ധം അവസാനിപ്പി
ക്കാനുള്ള സമാധാന ചര്‍ച്ചയ്ക്കുള്ള പുടിന്റെ ക്ഷണം യുക്രൈന്‍ പ്രസിഡന്റ് സ്വീകരിച്ചു. വ്യാഴാഴ്ച ഇസ്താംബൂളില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയാകാമെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയതായാണ് വിവരം. ചര്‍ച്ചയ്ക്കുള്ള പുടിന്റെ ക്ഷണം സ്വീകരിച്ചത് ട്രംപ് കൂടി ആവശ്യപ്പെട്ടതിന് പിന്നാലെയാണെന്നാണ് വ്യക്തമാകുന്നത്. യുക്രൈനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ശനിയാഴ്ച രാത്രി ടെലിവിഷനിലൂടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വ്യക്തമാക്കിയത്. രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ നാടു കടത്താന്‍ പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഇല്ലീഗല്‍ ഏലിയന്‍’ എന്ന് ട്രംപ് കുടിയേറ്റക്കാരെ അഭിസംബോധന ചെയ്തിരിക്കുന്ന വീഡിയോയില്‍ സൗജന്യ വിമാനയാത്രാ സൗകര്യവും ക്യാഷ് ബോണസുമടക്കം നല്‍കി അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പദ്ധതിക്ക് ‘പ്രൊജക്റ്റ് ഹോംകമിംഗ്’എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
കായികം
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം സംഘര്‍ഷത്തില്‍ അയവു വന്നതോടെയാണ് ബിസിസിഐ തീരുമാനം. കളിക്കാര്‍ ചൊവ്വാഴ്ച ടീമുകള്‍ക്കൊപ്പം ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.





