വാർത്താനോട്ടം

467
Advertisement

2025 മെയ് 10 ശനി

BREAKING NEWS

?പാകിസ്ഥാൻ്റെ 4 വ്യോമ പോസ്റ്റുകൾ ഇന്ത്യ തകർത്തു.

?ചെനാബ് നദിയിലെ അണക്കെട്ടിൻ്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി ഇന്ത്യ

? പാക് ഷെല്ലാക്രമണത്തിൽ ജമ്മുവിൽ
അഡീഷണൽ ജില്ലാ ഡവലപ്പ്മെൻ്റ് കമ്മീഷണർ രാജ് കുമാർ ഝാപ്പ കൊല്ലപ്പെട്ടു.

?ജമ്മു കാശ്മീരിലെ ഈ സർക്കാർ ഉദ്യോഗസ്ഥൻ്റെ മരണം സ്ഥിരികരിച്ചു കൊണ്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹമാധ്യ ത്തിൽ പോസ്റ്റിട്ടു.

?പാകിസ്ഥാനിൽ നാഷണൽ കമാൻഡ് അതോറിറ്റിയുടെ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി

? പാക് പോസ്റ്റുകളും ഡ്രോണുകളും തകർത്ത് ഇന്ത്യൻ സൈന്യം.
ജമ്മുവിൽ രണ്ട് പാക് വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടു

?പഞ്ചാബിലെ പത്താൻ കോട്ടിൽ ഡ്രോണിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

?കേരളീയം?

? ഇന്ത്യ – പാക് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനം.

? ഇന്ത്യാ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.

? സംസ്ഥാനത്ത് ഈ വര്‍ഷം എസ്എസ്എല്‍സിക്ക് 99.5 ശതമാനം വിജയം. 61,449 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസാണ്. പരീക്ഷ എഴുതിയ 4,24,583 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലക്കാണ്. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. കുറവ് തിരുവനന്തപുരത്തും. പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി പ്രത്യേകം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

? എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള സേ പരീക്ഷ 2025 മെയ് 28 മുതല്‍ ജൂണ്‍ 5 വരെ നടത്തും. ജൂണ്‍ അവസാന വാരം സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. പുനര്‍ മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം.

? സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആര്‍. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്സില്‍ നിന്നുംമാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി.

? കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.24 കോടി രൂപയാണ് അനുവദിച്ചത്. മറ്റ് ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായമായി 30 കോടി രൂപയും അനുവദിച്ചു.

? താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതില്‍ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. കേസില്‍ പെട്ട വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെയെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിവരിച്ചു.

? ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വേദനക്കിടയിലും എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടി വയനാട്ടിലെ വെള്ളാര്‍മല ഹൈസ്‌കൂള്‍. 55 കുട്ടികളാണ് വെള്ളാര്‍മല ഹൈസ്‌കൂളില്‍ നിന്നും പത്താംതരം പരീക്ഷ എഴുതിയത്. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വെള്ളാര്‍ മലയിലെ 32 കുട്ടികള്‍ മരിച്ചിരുന്നു.

? മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.

? എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തില്‍ മനോജ് സൗമ്യ ദമ്പതികളുടെ മകള്‍ ആര്യ നന്ദയാണ് (16) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

?നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറിയിറങ്ങി. മലപ്പുറത്ത് ബന്ധുവീട്ടില്‍ വിരുന്നുവന്ന രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു സഹിന്‍.

?? ദേശീയം ??

? ഇന്ത്യന്‍ അതിര്‍ത്തികളിലെ പാക് പ്രകോപനം തുടരുന്നു, ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. ഇന്നലെ രാത്രിയിലും പ്രകോപനം തുടര്‍ന്ന പാകിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യന്‍ സേന.

? നിയന്ത്രണരേഖയില്‍ ഷെല്ലിങും കാശ്മീരിലെ ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെയുള്ള 26 സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍ ഇന്ത്യയെ പ്രകോപിച്ചു. ജമ്മുവില്‍ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യന്‍ സേന തകര്‍ത്തു.

? ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ ആക്രമണത്തില്‍ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോണ്‍, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.

? ഇന്ത്യാ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ചണ്ഡീഗഡില്‍ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യാ പാക് സംഘര്‍ഷ സാഹചര്യത്തില്‍ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.

? അതിര്‍ത്തി മേഖലയിലെ ഗുരുദ്വാരകളില്‍ ഉള്ള സിഖ് മത ഗ്രന്ഥങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ആരംഭിച്ചു. ഗുരുദ്വാര കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നടപടി. സുരക്ഷിതമായ മറ്റ് സിഖ് ചരിത്ര സ്മാരകങ്ങളിലേക്ക് ആണ് ഗ്രന്ഥങ്ങള്‍ മാറ്റുന്നത്.

? ഇന്ത്യ പാക് സംഘര്‍ഷ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികള്‍ സര്‍ക്കാര്‍ റദ്ദാക്കി. നേരത്തെ അനുവദിച്ച അവധികളടക്കം സര്‍ക്കാര്‍ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോ?ഗസ്ഥര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കുലറും ഇറക്കി. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി. എയിംസിലെ എല്ലാ ഡോക്ടര്‍മാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.

? ആഗോള കത്തോലിക്കാസഭയുടെ മഹാ ഇടയന് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മാര്‍പാപ്പയുമായി ആശയങ്ങള്‍ പങ്കിടുന്നതിനും ഊഷ്മളബന്ധം തുടരുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

? ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന്് ഭീഷണി. ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ കടുത്ത പ്രത്യാക്രമണത്തിന് പിന്നാലെയാണ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി ഉയര്‍ന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം, ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയം തുടങ്ങിയവ ബോംബ് വച്ചു തകര്‍ക്കുമെന്നാണ് ഭീഷണി.
?ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി. രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി രൂപ ഐഎംഎഫ് അനുവദിച്ചു.

? ഭീകര താവളങ്ങള്‍ക്ക് മേല്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരവേ പഞ്ചാബില്‍ സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു. 532 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 9 ആന്റി ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തുക അനുവദിച്ചതായി മുഖ്യമന്ത്രി ഭഗ്വന്ത് മാന്‍ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് ഇതിനകം തന്നെ ആന്റി-ഡ്രോണ്‍ സംവിധാനം വാങ്ങാന്‍ ശ്രമം തുടങ്ങിയിരുന്നു

?? അന്തർദേശീയം ??

? ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ത്തിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ രൂക്ഷമായി വിമര്‍ശിച്ച് പാക് എംപി ഷാഹിദ് അഹമ്മദ്. ഷെഹബാസ് ഷെരീഫ് ഒരു ഭീരുവാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയാന്‍ പോലും അദ്ദേഹത്തിന് ഭയമാണെന്നും ഷാഹിദ് അഹമ്മദ് വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിക്കെതിരെ ഷാഹിദ് അഹമ്മദിന്റെ വിമര്‍ശനം.

? ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, പൌരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

?   കായികം   ?

? ഐപിഎല്‍ നിര്‍ത്തി വെച്ചതോടെ പഞ്ചാബ് കിങ്സ്, ദില്ലി കാപ്പിറ്റല്‍സ് ടീമംഗങ്ങളെ സുരക്ഷിതമായി വന്ദേ ഭാരത് ട്രെയിനില്‍ ദില്ലിയിലെത്തിച്ചു. ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം നിര്‍ത്തിവെച്ചതിന് പിന്നാലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ താരങ്ങള്‍ കുടുങ്ങുകയായിരുന്നു.

? ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. ടൂര്‍ണമെന്റിന് വേദിയാകാന്‍ യുഎഇ വിസമ്മതിച്ചായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചത്.

Advertisement