തിരുവനന്തപുരം. വിവാദത്തില്‍പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി
നിയമിച്ചു.ഒരാഴ്ച മുൻപ് മാത്രം ഫയർ ഫോഴ്സ് മേധാവിയായി നിയമതിനായ മനോജ് എബ്രഹാമിനെ വിജിലൻസ് തലപ്പത്തേക്കും മാറ്റി.യോഗേഷ് ഗുപ്തയാണ് ഫയർ ഫോഴ്സിൻെറ പുതിയ മേധാവി
പൊലിസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ADGP എം.ആർ.അജിത് കുമാറിനെ സർക്കാർ വീണ്ടും
നിർണായക പദവിയിൽ നിയമിച്ചിരിക്കുന്നത്. ബറ്റാലിയൻ എ.ഡി.ജി.പി പദവി വഹിച്ചിരുന്ന
എം.ആർ.അജിത് കുമാറിന് എക്സൈസ് തലപ്പത്ത് കമ്മീഷണറായാണ് നിയമനം.ഡി.ജി.പി റാങ്കിലുളള മനോജ് എബ്രഹാമിന് ഒരാഴ്ചക്കുളളിൽ രണ്ടാമത്തെ സ്ഥലം മാറ്റമാണ് ഉണ്ടായിരിക്കുന്നത്.ഡി.ജി.പി റാങ്ക് ലഭിച്ചതിന് പിന്നാലെ ഫയർഫോഴ്സ് മേധാവിയായി നിയമിതനായ മനോജിനെ വിജിലൻസ് ഡയറക്ടർ പദവിയിലാണ് നിയമിച്ചിരിക്കുന്നത്.വിജിലൻസ്
തലപ്പത്തുണ്ടായിരുന്ന യോഗേഷ് ഗുപ്തയെ ഫയർ ഫോഴ്സ് മേധാവിയായും നിയമിച്ചു.ജയിൽ മേധാവി ആയിരുന്ന ബൽറാം കുമാർ ഉപാധ്യായയേയും മാറ്റി.തൃശൂരിലെ പൊലിസ് അക്കാദമിയുടെ
ഡയറക്ടറായാണ് മാറ്റം.എക്സൈസ് കമ്മീഷണർ ആയിരുന്ന മഹിപാൽ യാദവിനെ എഡിജിപി
ക്രൈം പദവിയിലും നിയമിച്ചു.ഐജി കെ.സേതു രാമനാണ് പുതിയ ജയിൽ മേധാവി.ഐ.ജിമാരായ
ജി.സപ്ർജൻ കുമാറിനെ ക്രൈം ബ്രാഞ്ചിലും പി.പ്രകാശിനെ കോസ്റ്റൽ പൊലീസിലും, എ.അക്ബറിനെ
അഭ്യന്തര സുരക്ഷാ വിഭാഗത്തിലും നിയമിച്ചു. ജൂൺ 30ന് സംസ്ഥാന പൊലീസ് മേധാവി ഡോ.
ഷേഖ് ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടന്നേക്കും. ഇപ്പോൾ എക്സൈസ് കമ്മീഷണറായി നിയമിക്കപ്പെട്ട
എം.ആർ.അജിത് കുമാറും പുതിയ പൊലീസ് മേധാവിമാരുടെ പട്ടികയിലുണ്ട്.