തിരുവനന്തപുരം: കെ.സുധാകരൻ്റെ പിൻഗാമിയായി സംസ്ഥാന കോൺഗ്രസിനെ നയിക്കാനെത്തുന്ന അഡ്വ.സണ്ണി ജോസഫ് 2011 ൽ കെ കെ ശൈലജ യെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.ജന്മം കൊണ്ട് ഇടുക്കിക്കാരനായ അദ്ദേഹം കർമ്മം കൊണ്ട് കണ്ണൂർകാരാനാണ്.കെ.സുധാകരൻ്റെ അടുത്ത അനുയായിയും ഒരു പക്ഷേ മന:സാക്ഷി സൂക്ഷിപ്പുകാരനുമാണ് എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി 1952 ഓഗസ്റ്റ് 18ന് സണ്ണി ജോസഫ് ജനിച്ചു. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബിരുദം നേടി. കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബി.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.
1970 മുതൽ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായ സണ്ണി ജോസഫ് കോഴിക്കോട് , കണ്ണൂർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിനിധിയായ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. നിലവിൽ യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാനും പേരാവൂർ എം.എൽ.എയുമാണ്.
യൂത്ത് കോൺഗ്രസ് കണ്ണൂർ, ജില്ലാ പ്രസിഡൻറ്
ഉളിക്കൽ സഹകരണ ബാങ്ക്,പ്രസിഡൻറ്
തലശ്ശേരി കാർഷിക വികസന സഹകരണ സൊസൈറ്റി, പ്രസിഡൻറ്
മട്ടന്നൂർ ബാർ അസോസിയേഷൻ, പ്രസിഡൻറ്
കണ്ണൂർ ഡി.സി.സി. പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചു. എൽസി ജോസഫാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.