തിരുവനന്തപുരം: പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക്ഡ്രിൽ അവസാനിച്ചു. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക്ഡ്രില്ലിന്റെ ചുമതല. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക്ഡ്രിൽ നടന്നത്. എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി.
ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. മോക്ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. 4:30 വരെയായിരുന്നു മോക്ഡ്രിൽ.
തന്ത്രപ്രധാനമായ ഏറെ സ്ഥാപനങ്ങളുള്ള കൊച്ചിയിൽ ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് മോക് ഡ്രില്ലിനു നേതൃത്വം നൽകി. കാക്കനാടുള്ള കലക്ടറേറ്റ് കേന്ദ്രീകരിച്ചായിരുന്നു ജില്ലയിലെ മോക് ഡ്രിൽ. 4.02ന് കലക്ടറേറ്റിലെ ആദ്യ അലാറം മുഴങ്ങിയതോടെ ജീവനക്കാർ ലൈറ്റുകൾ അണച്ച് ജനാലകളും മറ്റും പൂട്ടി അകത്ത് സുരക്ഷിതരായിരുന്നു. 4.29ന് സുരക്ഷിതരാണെന്ന അലാറം മുഴങ്ങിയതോടെ ലൈറ്റുകൾ തെളിഞ്ഞു. ജീവനക്കാർ പുറത്തുവന്നു. എന്നാൽ ഇതേ സമയത്താണു കലക്ട്രേറ്റിന്റെ മുകള്‍ നിരയിലെ വരാന്തയിൽ തീപിടുത്തം സൃഷ്ടിക്കുന്നത്. ഇതോടെ ജീവനക്കാരെ പുറത്തേക്ക് ഒഴിപ്പിച്ചു തുടങ്ങി. സിവിൽ ഡിഫൻസ് വോളന്റിയർമാർ തീപിടുത്തത്തിൽ പരുക്കേറ്റവരെ തോളിലും മറ്റുമേന്തി താഴേക്കെത്തിച്ചു. അവിടെ ഡോക്ടർമാരും നഴ്സുമാരടങ്ങുന്ന സംഘം താഴേക്കെത്തിക്കുന്നവര്‍ക്കു പ്രാഥമിക ചികിത്സ നൽകി ആംബുലൻസിലേക്ക് മാറ്റുന്നു. ആംബുലൻസ് ആ വ്യക്തിയുമായി ആശുപത്രിയിലേക്ക്. ഇത്രയും കാര്യങ്ങൾ തടസമില്ലാതെ നടന്നതോടെ അഗ്നിരക്ഷാ സേന തീപിടുത്തം അണയ്ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തി. മുകളിലേക്കു ഗോവണി വച്ച് കയറിയും മറ്റും രക്ഷാപ്രവർത്തകർ എത്തുന്നത് അടക്കമുള്ള മോക് ഡ്രില്ലാണ് നടന്നത്. കലക്ടറേറ്റിനു പുറമെ മറൈൻ ഡ്രൈവ്, ഹൈക്കോടതി, മെട്രോ സ്റ്റേഷനുകൾ, കൊച്ചിൻ ഷിപ്‍യാർഡ് തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് മോക് ഡ്രിൽ നടത്തിയത്.
അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലാണു മോക്ഡ്രില്‍ നടത്തിയത്. വൈകിട്ട് 4.03ന് സൈറന്‍ മുഴങ്ങിയതോടെ പെട്ടെന്നു തന്നെ ജീവനക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങിലേക്കു മാറ്റി. ഇതിനിടയില്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി എന്ന് അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന ഓഫിസിലേക്കു കുത്തിച്ചെത്തി. കെട്ടിടത്തിനു മുന്നിലേക്കു കൊണ്ടുവന്ന നീണ്ട ഗോവണി വഴി ഒരു സേനാംഗം കെട്ടിടത്തിനു മുകളില്‍ കയറി ഓഫിസിനുള്ളില്‍ പ്രവേശിച്ചു. അതിനൊപ്പം ഞൊടിയിടയ്ക്കുള്ളില്‍ ഓഫിസിനുള്ളിലേക്കു ഇരച്ചു കയറിയ സേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ നാല് പേരെ സ്‌ട്രെച്ചറില്‍ പുറത്തെത്തിച്ചു. ഇതിനുള്ളില്‍ തന്നെ ആംബുലന്‍സുകളുമായി മെഡിക്കല്‍ സംഘം പുറത്തു സജ്ജരായിരുന്നു. കെട്ടിടത്തില്‍നിന്നു പരുക്കേറ്റ നിലയില്‍ പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്കു മാറ്റി. ഇതിനിടയില്‍ കലക്ടര്‍ അനുകുമാരി രംഗത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ജില്ലാ ഭരണകൂടവും മോക്ഡ്രില്ലിനു നേതൃത്വം നല്‍കി. സബ് കലക്ടറും ഡിസിപിയും മേല്‍നോട്ടത്തിനായി സ്ഥലത്തുണ്ടായിരുന്നു. ജില്ലാ ഫയര്‍ ഓഫിസര്‍ എസ്.സൂരജ്, സ്‌റ്റേഷന്‍ ഓഫിസര്‍മാരായ നിതിന്‍ രാജ്, അനീഷ് കുമാര്‍ എന്നിവരാണ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. 19 സേനാംഗങ്ങളും 25 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും മോക്ഡ്രില്ലിന്റെ ഭാഗമായി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിനു പുറമേ സെക്രട്ടേറിയറ്റ്, വിഎസ്എസ് സി, ലുലു മാള്‍, ബ്രഹ്‌മോസ്, വിഴിഞ്ഞം തുറമുഖം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്തി. സെക്രട്ടേറിയറ്റില്‍ സൈറന്‍ മുഴങ്ങിയതോടെ ജനാലകള്‍ അടച്ച് ലൈറ്റുകള്‍ ഓഫ് ചെയ്ത് ജീവനക്കാര്‍ നിശബ്ദരായി അനങ്ങാതെ ഇരിക്കുകയായിരുന്നു.